You are Here : Home / USA News

സ്‌നേഹകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് സമാപനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, July 16, 2016 10:34 hrs UTC

എലന്‍വില്‍: അറിയുവാനുള്ള ആശയും, കേള്‍ക്കാനുള്ള ആവേശവും ഉള്‍ക്കൊള്ളാനുള്ള അഭിവാഞ്ചയും നിറഞ്ഞു നിന്ന വിശ്വാസ തീക്ഷ്ണതയുടെ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും മുഖരിതമായിരുന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. നാലുദിന കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയോടെ സമാപിക്കും. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി.

 

 

വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു. ക്ലര്‍ജി ആന്‍ഡ് ബസ്‌കിമോസ് മീറ്റിങ്ങും നടന്നു. ലൂക്കോസിന്റെ സുവിശേഷം 15-ാം അധ്യായത്തില്‍ അനുതാപം വിവരിക്കുന്ന മൂന്ന് ഉപമകള്‍ നഷ്ടപ്പെട്ടതിന് വീണ്ടെടുത്ത് സന്തോഷിക്കുന്ന അനുഭവത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. നിസംഗതയും അലസതയും അശ്രദ്ധയും അനുവര്‍ത്തിച്ച് ആടിന് ഇടയന്റെ സാമീപ്യം നഷ്ടപ്പെട്ടു. അശ്രദ്ധയും പൊങ്ങച്ചവും അഹങ്കാരവും ആവാഹിക്കപ്പെട്ട സ്ത്രീയുടെ നാണയം നഷ്ടമായി. സ്‌നേഹത്തിന്റെ അഭാവവും സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥതയില്ലായ്മയും കൈമുതലാക്കിയ മുടിയന്‍പുതന്രന്‍ പിതൃസ്‌നേഹത്തില്‍ നിന്ന് അന്യമായി.

 

 

പൊന്റ്‌റിക്കസ് ഇവാഗ്രസിന്റെ അഭിപ്രായത്തില്‍ നഷ്ടമാക്കപ്പെടുന്ന എട്ട് ദുഷ്ചിന്തകള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായതാണ് അമിതഭക്ഷണം, അഥവാ അത്യാര്‍ത്തി. മോഹത്തിന്റെ വാതിലും ഇരിപ്പടവുമായ ഒന്നാണിത്. ദുഷ്‌കാമം, ഹൃദയകാഠിന്യം, അലസത, മുന്‍കോപം, അശ്രദ്ധ, അഹങ്കാരം, വിദ്വേഷം തുടങ്ങിയവ നമ്മെ നാം അല്ലാതെയുമാക്കുന്നു. ദൈവസ്വരൂപത്തെ വികലമാക്കുന്നു. ഇങ്ങനെ നഷ്ടമായതിനെ കണ്ടെത്തുവാന്‍ കഴിയുന്ന ഇടയത്വ ശുശ്രൂഷ വിശ്വാസികള്‍ വിസ്മരിക്കരുത്. കണ്ടെത്തുവാനുള്ള യാത്ര അവസാനിക്കുന്നത് കാല്‍വറി ക്രൂശിന്റെ അരികിലാണ്. അവിടെ കണ്ണുനീരിനാല്‍ മുഴുകുന്ന ഒരു പരിത്യാഗം ഉയരണം. ഇതിനെയാണ് കണ്ണുനീരിന്റെ വേദശാസ്ത്രമെന്ന് പിതാക്കന്മാര്‍ വിളിക്കുന്നത്. ഈ കണ്ണുനീര്‍ വികാരപരമായ വിസ്‌ഫോടനമല്ല.

 

 

പകരം ആത്മീയ നയനങ്ങളുടെ നനവാണ്. വീടു മുഴുവന്‍ അടിച്ചുവാരി വിളക്കു കൊണ്ട് സസൂക്ഷ്മം തന്റെ നഷ്ടപ്പെട്ട നാണയം നോക്കുന്ന ഉപമയിലെ സ്ത്രീയെ പോലെ ഒരു സമഗ്ര ആത്മീയ അന്വേഷണം അനിവാര്യമാണ്. തിരിച്ചുവരുന്ന മകനെ സ്വീകരിക്കുന്ന പിതാവിനെ പോലെ സ്‌നേഹനിധിയായ ദൈവം അനുതപിക്കുന്ന പാപിയെ സ്വീകരിക്കുന്നവനാകുന്നു. അവിടെ സന്തോഷത്തിന്റെ ഔന്നത്യം ദര്‍ശിക്കാം. ഓര്‍ത്തഡോക്‌സ് തിയോളജിയുടെ മര്‍മ്മപ്രധാനമായ ഈ ആശയം വളരെ സരസമായി പ്രായോഗിക ജീവിതത്തിലെ സംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത സംസാരിച്ചത്. കോണ്‍ഫറന്‍സ് വിജയഘടകങ്ങളിലെ ഏറ്റവും പ്രധാന ഘടകമായി എല്ലാവരും അംഗീകരിച്ചതും മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളായിരുന്നു. കേരളത്തിനു പുറത്തുള്ള ഇടവകകള്‍ സഭയുടെ ജീവനാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

 

 

കേരളത്തിലെ മാതൃസഭ അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഉറ്റുനോക്കുന്ന കാലം വരുമെന്ന് തന്റെ സൂന്ത്രോണിസോ ശുശ്രൂഷാവേളയില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പരാമര്‍ശിച്ചതിനെ സൂചിപ്പിച്ചു കൂടിയാണ് മാര്‍ ദീയസ്‌കോറോസ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇതു പോലെയുള്ള കോണ്‍ഫറന്‍സുകള്‍ സഭാംഗങ്ങള്‍ക്കിടയില്‍ ഐക്യം ദൃഢമാക്കുന്നതിന് ഉപകരിക്കും. ഞാനിവിടെ കണ്ടത് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും വിജയഗാഥയാണ്. വിജയഗാഥകള്‍ക്കിടയിലും കൂടുതല്‍ പ്രവര്‍ത്തനോജ്വലമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കൂമോയെന്ന് ചോദിച്ചപ്പോള്‍ തലമുറകളുടെ അന്തരം (ജനറഷേഷന്‍ ഗ്യാപ്) എന്നായിരുന്നു തിരുമേനിയുടെ പെട്ടെന്നുള്ള മറുപടി. പുതിയ തലമുറയില്‍പ്പെട്ടവരെ കുറച്ചു കൂടി ഊര്‍ജ്ജ്വസ്വലതയോടെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

 

 

ജെന്‍ഡര്‍ മിക്‌സിംഗിന്റെ ആവശ്യകത ഉണ്ട് എന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു. സന്ധ്യാനമസ്‌ക്കാരത്തിനു ശേഷമുള്ള സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണം, വിശ്വാസികളെ വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുവാനും ആത്മീയ ഉണര്‍വ്വ് ലഭിക്കാനും ഉതകുന്നതായിരുന്നു. തുറന്ന മനസ്ഥിതി ഇല്ലാത്തിടത്തോളം കാലം ക്രിസ്തുവിന്റെ ശരീരമായി രൂപാന്തരപ്പെടാന്‍ സാധിക്കുകയില്ല. മനസ്സും ആത്മാവും തുറക്കുകയും, മറ്റുള്ളവരെ ദൈവസൃഷ്ടിയായി സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം. വിശുദ്ധ കുമ്പസാരം ആത്മാവിന്റെ ചികിത്സയാണ്. ഒരു പേഴ്‌സണല്‍ കുമ്പസാര പിതാവിനെ കണ്ടു പിടിക്കുന്നതാണ് ഉത്തമം. പല ഡോക്ടര്‍മാരെ മാറി മാറി കാണുന്ന ഒരു രോഗിയുടെ അവസ്ഥ ശ്രദ്ധിക്കുക. പൂര്‍ണ്ണമായ രോഗനിവാരണത്തിന് ഡോക്ടര്‍മാരെ കൂടെകൂടെ മാറ്റുന്നത് ശരിയല്ല.

 

 

അനന്യാസിന്റെ രൂപാന്തര കഥയെ അടിസ്ഥാനമാക്കിയാണ് മാര്‍ നിക്കോളോവോസ് സംസാരിച്ചത്. ഒരു കീനോട്ട് സ്പീക്കര്‍ ആയ എലിസബത്ത് ജോയി കൊച്ചമ്മയുടെ സഹോദരിയും തീയോളജി നിപുണയും യുണൈറ്റഡ് ലൂഥറന്‍ ചര്‍ച്ചിലെ പാസ്റ്ററുമായ ഡോ. ഇവാഞ്ചലീന്‍ രാജ്കുമാറിനെ മാര്‍ നിക്കോളോവോസ് പരിചയപ്പെടുത്തി. ഡോ. ഇവാഞ്ചലീന്‍ രാജ്കുമാര്‍ ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകളും ആത്മീയപ്രഭാഷണങ്ങളും ചര്‍ച്ചാക്ലാസ്സുകളും, ഹൈക്കിംഗും, സ്‌പോര്‍ട്‌സുമൊക്കെയായി തിരക്കാര്‍ന്ന ഒരു പകലിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനയോടെ വിശുദ്ധ കുമ്പസാരത്തിന് വേദിയൊരുങ്ങി.

 

 

മൂന്നു ദിവസത്തെ തിരക്കാര്‍ന്ന പ്രോഗ്രാമുകളില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവര്‍ക്കൊക്കെ ആത്മീയ ഉണര്‍വ്വ് അനുഭവിക്കാനും സ്വയം പരിശോധിക്കാനുമുള്ള സമയമായിരുന്നു അത്. ശനിയാഴ്ച രാവിലെ 6.45-ന് നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് സമാപന സമ്മേളനം. പ്രഭാതഭക്ഷണത്തിന് ശേഷം 11 മണിക്ക് ചെക്കൗട്ട്. ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും കോണ്‍ഫറന്‍സ് വിജയമായെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.