ഡിട്രോയിറ്റ്: മലയാളക്കരയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ മലയാളികളിൽ ഏറിയ പങ്കും ഇന്ന് പ്രൊഫഷണൽ രംഗത്ത് ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരാണ്. പ്രത്യേകിച്ച് ആരോഗ്യ-ഐ.ടി. രംഗത്ത് ഒരോ ദിവസവും പുതുപുത്തൻ നൂതനാവിഷ്ക്കാരുമായി ടെക്നോളജി വികസിക്കുമ്പോൾ, അതിനൊത്ത് തങ്ങളുടെ വിജ്ഞാന പരിധി ഉയർത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ഈ അറിവു സമ്പാദിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിനൊപ്പം മറ്റുള്ളവരെ കൂടി എത്തിക്കുമ്പോഴാണ് ഒരു സംഘടന അതിന്റെ പൂർണ്ണത കൈവരിക്കുന്നത്.
ലോകത്തിന്റെ മോട്ടോർ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റ് സിറ്റി സ്ഥിതി ചെയ്യുന്ന, മിഷിഗൺ സംസ്ഥാനത്തിലെ ഫിസിക്കൽ തെറാപ്പിസ്റ്റുകളും, ഫിസിക്കൽ തെറാപ്പി അസിസ്റ്റന്റുമാരും ഒത്തു ചേർന്ന് ആരംഭിച്ച അസോസിയേഷൻ ഓഫ് കേരളാ ഫിസിക്കൽ തെറാപ്പി പ്രൊഫഷണൽസിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ സംസാരിക്കവെ, മിഷിഗണിലെ പ്രമുഖ ഹോസ്പിറ്റൽ ശൃഖലയായ ബോമോണ്ട് ഹെൽത്ത് സിസ്റ്റത്തിന്റെ റീഹാബിന്റെ മേധാവി ജോസ് കോട്ടൂർ പറഞ്ഞു. പുതുക്കിയ നിയമമനുസരിച്ച്, 2017 ജൂലൈ മുതൽ ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് ലൈസൻസ് പുതുക്കാൻ കണ്ടിന്യൂ എഡ്യുക്കേഷൻ യൂണിറ്റ്സ് (CEU) നിർബന്ധമാക്കി. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഇനി 24 ക്രഡിറ്റ് മണിക്കൂറുകളുടെ ക്ലാസുകൾ എടുക്കണം.
സെമിനാറിൽ മുതിർന്ന തെറാപ്പിസ്റ്റുകളായ ഡേവിസ് വർദുണ്ണി അമേരിക്കൻ ഫിസിക്കൽ തെറാപ്പിസ്റ്റ് അസ്സോസിയേഷന്റെ പ്രവർത്തനങ്ങളെ കുറിച്ചും, ഭാവിയിൽ അവർ വിഭാവനം ചെയ്യുന്ന "വിഷൻ 2020" യെ കുറിച്ചും, മെർലിൻ ഫ്രാൻസിസ് സി. ഈ. യൂ.കൾ എടുക്കുന്നതിനെപ്പറ്റിയും വിശദമായി സംസാരിച്ചു. മിഷിഗണിലെ പ്രമുഖ ഫിസിക്കൽ തെറാപ്പിസ്റ്റായ ദീപക്ക് സെബാസ്റ്റ്യൻ ഏതേതു മേഖലകളിലെ പഠനത്തിനാണ് കൂടുതൽ ഊന്നൽ കൊടുക്കേണ്ടതെന്ന് വിശദീകരിച്ചു. 2017 സെപ്റ്റംബർ മാസത്തിൽ ആദ്യത്തെ സീ. ഈ. യൂ. ക്ലാസുകൾ തുടങ്ങുവാൻ സംഘടനയുടെ അംഗങ്ങൾ തീരുമാനിച്ചു.
അതോടൊപ്പം തങ്ങളായിരിക്കുന്ന സമൂഹത്തിൽ തഴേക്കിടയിലുള്ളവർക്കോ, ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഫിസിക്കൽ തെറാപ്പി ലഭിക്കാതെ പോകുന്നുണ്ടെങ്കിൽ, അവർക്ക് സൗജന്യമായി തെറാപ്പി സേവനങ്ങൾ നൽകുവാൻ "പ്രോ ബോണോ തെറാപ്പി" നൽകുന്നതിനെ കുറിച്ചും സംഘടന അലോചിക്കുന്നുണ്ട്. ഏകദേശം 120-ൽ പരം മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകൾ ഉള്ള മിഷിഗണിൽ, രണ്ടു മാസം കൂടുമ്പോൾ, ഒരു മണിക്കൂർ സാമൂഹിക സേവനത്തിനായി നൽകിയാൽ മാത്രം മതിയാകും പ്രോ ബോണോ തെറാപ്പി നൽകുവാൻ. വിനോദ് കൊണ്ടൂർ ഡേവിഡ് സ്വാഗതവും, ജേയ്സ് കണ്ണച്ചാൻപറമ്പിൽ കൃതജ്ഞതയും രേഖപ്പെടുത്തി. ഏകദേശം 50 ഫിസിക്കൽ തെറാപ്പിസ്റ്റുകൾ പങ്കെടുത്ത പരിപാടി, 2017 ഫെബ്രുവരി 26 ഞായറാഴ്ച്ച വൈകിട്ട് 4 തൊട്ട് 6 മണി വരെ, സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെട്ടത്. കണ്ടിന്യൂ എഡ്യുക്കേഷൻ ക്ലാസുകളും, ആരോഗ്യ ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുവാനും സംഘടനാ പ്രവർത്തകർ തീരുമാനിച്ചു.
സംഘടനയുടെ 2017 - 18 വർഷങ്ങളിലെ ചെയർമാനായി വിനോദ് കൊണ്ടൂരിനേയും, കോ-ഓർഡിനേറ്റർമാരായി ഡേവിസ് വർദ്ദുണ്ണി (എ.പി.ടി.എ.), മെർലിൻ ഫ്രാൻസിസ് (സി.ഈ.യൂ / ക്രെഡിറ്റ്), ബിനു ജേക്കബ് (ജോബ് നെറ്റ് വർക്കിങ്ങ്), നൈനാൻ ജോസഫ് (ഫിനാൻസ്), ജേയ്സ് കണ്ണച്ചാൻപറമ്പിൽ (നെറ്റ് വർക്കിങ്ങ്) എന്നിവരെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കോട്ടൂർ 248 802 6724, ഡേവിസ് വർദുണ്ണി 734 365 2996, മെർലിൻ ഫ്രാൻസിസ് 248 701 3301, ജേയ്സ് കണ്ണച്ചാൻപറമ്പിൽ 248 250 2327, നൈനാൻ ജോസഫ് 248 880 4190, വിനോദ് കൊണ്ടൂർ 313 208 4952.
Comments