ഡാളസ്സിലെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, October 06, 2014 10:12 hrs UTC
ഗാര്‍ലന്റ് : ജന്മനാടായ കേരളത്തില്‍ വിജയദശമി ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏഴാം കടലിനക്കരെ ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ സാഹിത്യ നായകന്മാരും, മലയാളഭാഷാ സ്നേഹികളും ഒത്തുചേര്‍ന്ന് കേരളലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചത് കൂടുതല്‍ ശ്രദ്ധേയമായി.
ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ ഗാര്‍ലന്റ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രവാസി മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍ ഡോ.എം.എസ്.ടി.നമ്പൂതിരി, പ്രമുഖ ഭാഷാ പണ്ഡിതനും, സാഹിത്യ നിരൂപകനും, ഭിഷഗ്വരനുമായ ഡോ. എം.വി.പിള്ള ലാന മുതല്‍ പ്രസിഡന്റും, കെ.എല്‍.എസ്.പ്രസിഡന്റുമായ എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ് മലയാളം പത്രം ചീഫ് എഡിറ്റര്‍(മുന്‍), ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിറപറയും, നിലവിളക്കും, വെറ്റിലയും, നിരത്തിയ പുല്പായയില് കത്തിച്ചുവെച്ച നിലവിളക്കിനും, നറുമണം വീശിയ സാമ്പ്രാണിക്കു ചുറ്റും സാഹിത്യനായകന്മാരിരുന്നു, താലത്തില്‍ നിരത്തിവച്ചിരുന്ന അരിയില്‍ മലയാള ആദ്യാക്ഷരങ്ങള്‍ കുറിച്ചപ്പോള്‍ കുരുന്നുകളുടെ അധരങ്ങളില്‍ നിന്നും അതേ അക്ഷരങ്ങള്‍ അടര്‍ന്നു വീണത്. കൂടിയിരുന്ന മാതാപിതാക്കള്‍ക്കും സദസ്യര്‍ക്കും നവ്യാനുഭവമായി.
കഴിഞ്ഞവര്‍ഷങ്ങളില്‍ സംഘടിപ്പിച്ച വിദ്യാരംഭചടങ്ങുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ഈ വര്‍ഷവും ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന്, കെ.എല്‍.എസ്. മുന്‍ പ്രസിഡന്റും, ലാനാ ജനറല്‍ സെക്രട്ടറിയുമായ ജോസ് ഓച്ചാലില്‍ പറഞ്ഞു. സെക്രട്ടറി ജോസന് ജോര്‍ജ്ജ് സ്വാഗതവും, സിജു വി ജോര്‍ജ് നന്ദിയും പറഞ്ഞു.
Comments