അമേരിക്കയിലെ ഓണക്കാഴ്ച്ചകളുമായി അമേരിക്കൻ കാഴ്ച്ചകൾ
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജം ഓഫ് ഫ്ലോറിഡ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ എന്നിവയുടെ 2015-ലെ ഓണാഘോഷ പരിപാടികളുടെ പ്രസക്ത ഭാഗങ്ങളാണ് ഈയാഴ്ച്ച ലോകമലയാളികളുടെ ഇഷ്ടപ്പെട്ട ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ അമേരിക്കൻ കാഴ്ച്ചകളിൽ പ്രക്ഷേപണം ചെയ്യുന്നത്. എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ ന്യൂയോർക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കൻ കാഴ്ച്ചകൾ.
അതോടൊപ്പം എ ബി സി ചാനലിലെ വേൾഡ് ന്യൂസിലെ അവതാരിക, ന്യൂയോർക്കിൽ നിന്നുള്ള റീന നൈനാൻ തന്റെ തിരുവോണദിനം ആരംഭിച്ചപ്പോൾ, സായിപ്പുമാരെ അമ്പരപ്പിച്ചു കൊണ്ട് പ്രേഷകർക്ക് ഹാപ്പി ഓണം എന്ന് ചാനലിൽ വിഷ് ചെയ്തു കൊണ്ടാണ്. ലോകം മാറിയാലും, മരങ്ങൾ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയാലും, മനസ്സിപ്പോഴും ആ മരതക പാട്ടുടുത്ത കൊച്ചു നാടാണെന്ന് ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടത്. ആ പരിപാടിയുടെ പ്രസക്ത ഭാഗങ്ങളും ഈയാഴ്ച്ച അമേരിക്കൻ കാഴ്ച്ചകളിൽ ഉണ്ട്.
കേരള സമാജം ഓഫ് ഫ്ലോറിഡയുടെ ഈ വർഷത്തെ ഓണവും സ്വതന്ത്രദിനവും സംയുക്തമായ് ഓഗസ്റ്റ് പതിനഞ്ചാം തീയതി കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷിച്ചത്. ഓരോ ഭാരതീയന്റെയും ദേശസ്നേഹത്തിന്റെ സ്മരണകൾ അനുസ്മരിച്ച സ്വതന്ത്രദിനത്തിലും മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഓണത്തിലും പങ്കെടുക്കുന്നതിനു വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത് .
ഇതോട് അനുബന്ധിച്ച് നടന്ന കലാസന്ധ്യയിൽ അനുഗ്രഹിത കലാകാരന്മാരുടെ വർണ വിസ്മയം തീർത്ത കലാപ്രകടനങ്ങൾ സദസ്സിനെ ആനന്ദപുളകിതരാക്കി. മാവേലിയും ഗാന്ധിജിയും പിന്നെ കേരള സമാജവും എന്ന പുതുമയാർന്ന സ്കിറ്റ് ലൂടെ തന്റെ പ്രജകളെ കാണാൻ വന്ന മാവേലി മന്നനോപ്പം ഗാന്ധിജിയും ഒത്തു ചേർന്നു
അതിനു ശേഷം 41 വർഷത്തെ സേവന പാരമ്പര്യമുള്ള വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷമാണു.
41 വര്‍ഷമായി മുടങ്ങാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഉണ്ണുന്ന ഒരാളേയുള്ളൂ- സംഘടനയുടെ പ്രഥമ പ്രസിഡന്റ് എം.വി. ചാക്കോ. സംഘടനയുടെ തുടക്കത്തിന് പ്രധാന പങ്കുവഹിച്ച സിംപ്സണ് കളത്തറയ്ക്ക് പക്ഷെ രണ്ടുമൂന്ന് ഓണത്തിന് വരാനായില്ല.
മൂന്നുവര്‍ഷം (75- 77) ചാക്കോ പ്രസിഡന്റായി. സെക്രട്ടറി ജോസഫ് പടന്നമാക്കല്‍. അന്ന് നേതൃത്വം ഏറ്റെടുക്കാന്‍ ആളെ തപ്പി നടക്കണമായിരുന്നു- ഇരുവരും ഓര്‍ക്കുന്നു. അംഗത്വമെടുക്കാന്‍ മടിച്ച പലരും പിന്നീട് നേതൃത്വം ഏറ്റെടക്കാന് വന്നതും ചരിത്രം. ജോസ് പുതുശേരിയായിരുന്നു തുടക്കക്കാരില്‍ മറ്റൊരാള്‍. ഇങ്ങനെ പോയി ഓർമ്മകളുടെ തെരുവീഥിയിലൂടെ ചാക്കോ. ചെണ്ട മേളവും ഓണസദ്യയും കലാപരിപാടികളുമൊക്കെയായി അക്ഷരാർഥത്തിൽ പരിപാടികൾ വർണ്ണാഭമായി.
തുടർന്നു മിഷിഗണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷൻ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളാണ്.കഴിഞ്ഞ 35 വർഷങ്ങളായി മിഷിഗണിൽ പ്രവർത്തിച്ചു വരുന്ന മലയാളികളുടെ കൂട്ടായ്മയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തകൾ കൊണ്ട് ശ്രദ്ദേയമായി. ഉച്ചയ്ക്ക് 12 മണിയോടെ അടപ്രഥമൻ കൂട്ടി തൂശനിലയിൽ വിളമ്പിയ സദ്യയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. എക്കാലത്തേയും പോലെ മാത്യൂസ് ചെരുവിലാണ് ഈപ്രവിശ്യവും കാലവറയ്ക്കു നേതൃത്വം നല്‍കിയത്. സദ്യക്കു ശേഷം 2 മണിയോടെ പൊതു സമ്മേളനം ആരംഭിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയയി എത്തിയിരുന്നത്, നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ പ്രസിഡന്റ് ആനന്ദൻ നിരവേലായിരുന്നു. ഡി എം എ പ്രസിഡന്റ് റോജൻ തോമസ് സദസ്സിനെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്നു വിഷിടാതിഥിയും ഡി എം എ ഓഫീസ് ബയറേഴ്സും ചേർന്നു ഭദ്രദീപം കൊളുത്തി പരിപ്പാടികൾ ഉത്ഘാടനം ചെയ്തു. അതിനു ശേഷം ഈ 35 വർഷങ്ങളായി അസോസിയേഷനെ നയിച്ച പ്രസിഡന്റ്മാരെ ആദരിക്കുകയും ചെയ്തു. തുടർന്നു സുതലം എന്ന സ്റ്റേയ്ജ് ഷോയും നടന്നു. മഹാബലി പതാളത്തിലെത്തിയിട്ടു എന്ത് സംഭവിക്കുന്നു എന്ന പ്രമേയത്തെ ആസ്പതമാക്കി, രാജേഷ് നായർ സംവിധാനം ചെയ്ത സുതലത്തിൽ പുഷ്പക വിമാനം തുടങ്ങി വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. കഥ, തിരക്കഥ, സംഭാഷണം ദേവിക രാജേഷാണ് ചെയ്തത്.
അതിനു ശേഷം ഹൃദ്യം എന്ന സംഗീത സന്ധ്യയും, ബീറ്റ്സ് എന്ന ഡാൻസ് പരിപാടിയും ഉണ്ടായിരുന്നു.
അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ:കൃഷ്ണ കിഷോർ ആണു. ക്യാമറാമാൻ ഷിജോ പൗലോസും പ്രൊഡ്യൂസർ രാജു പള്ളത്തുമാണു.
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments