സ്നേഹത്തിന്റേയും വിനയത്തിന്റേയും നിറകുടമായി, ഒരു മാതൃകാപുരുഷനായി മാധ്യമസേവനത്തിലൂടെ ശാന്തജീവിതം നയിക്കുന്ന ജോയിച്ചന്‍ പുതുക്കുളം സപ്തതി നിറവില്‍.
എഴുപതാണ്ടുകള് പിന്നിടുന്ന അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യങ്ങളും നേരുന്നു. സപ്തതി ഭാവുകങ്ങള്‍
ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിന്റെ എഴുപതാം ജന്മദിനം - ഡിസംബര്‍ 26, 2015) സുധീര്‍ പണിക്കവീട്ടില്‍
എഴുപത് സംവത്സരങ്ങള്‍! മഞ്ഞും, മഴയും, വെയിലുമായി ഋതുക്കളിലൂടെ കാലംപ്രിയമുള്ളവര്ക്ക്വേണ്ടി കാത്ത് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സ്നേഹസമ്പന്നനായ ഒരു വ്യക്തിയുടെ ജന്മദിനം.സ്നേഹത്തിന്റെ നേരിയ ചൂടുള്ള പ്രഭാതരശ്മികള്‍ അദ്ദേഹത്തെ തൊട്ട്വിളിച്ചു പറയുന്നു. ഇന്നാണാ ദിവസം. ഞങ്ങള്‍ ആദ്യം തൊട്ട്വിളിച്ച ദിവസം. അപ്പോള്‍ നിങ്ങള്‍ കവിളത്ത് കണ്ണീരൊലൊപ്പിച്ച് എന്തിനോ പൊട്ടികരയുകയായിരുന്നു. ആ കരച്ചിലില്‍ ചുറ്റുമുള്ളവര്‍ പുഞ്ചിരിമധുരം ചാലിച്ചുകൊണ്ട് ആഹ്ലാദിച്ചു.സൗഹൃദഭാവങ്ങളിലൂടെ ചുറ്റും നന്മയുടെ വാടാമലരുകള്‍ വിതറികൊണ്ട് ജീവിതത്തെ സുഗന്ധം പൂശിസുരഭിലമാക്കിയ ചങ്ങാതിക്ക്വേണ്ടി പ്രക്രുതി അണിഞ്ഞൊരുങ്ങുന്നു, ഈ സുദിനത്തില്‍. ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിനു എഴുപത്വയസ്സ് തികയുന്ന ഈ ശുഭവേളയില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ പൂക്കളെപോലെ വാക്കുകള്‍ എന്റെ മുന്നില്മൊട്ടിട്ട്വിരിയുകയാണ്. എന്തെല്ലാം നിറങ്ങളില്‍, ആകൃതിയില്‍. ഞാനവയെ എന്റെ കടലാസ്സ് താളിലേക്ക് ഇറുത്തിടട്ടെ,.
ജന്മദിനങ്ങള് ജീവിതത്തിലെ നാഴികകല്ലുകളാണ്. കാലവും ഈശ്വരനും അത് നമുക്ക് മുമ്പേ ജീവിതപാതയില് നാട്ടിയിരിക്കുന്നു. ജീവിതം ഏറ്റുവാങ്ങി നാം മുന്നോട്ട്പോകുമ്പോള്‍ ഈ നാഴികകല്ലുകള്‍ കടന്നു്പോന്ന കാലത്തിന്റേയും വരാനിരിക്കുന്ന കാലത്തിന്റേയും ദീര്‍ഘം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. എഴുപത്വര്ഷങ്ങള്ക്ക് മുമ്പ് പുതുക്കുളം കുടുംബത്തിലെ അംഗങ്ങളേയും, ഉറ്റവരേയും ചുറ്റുവട്ടത്തുള്ളവരേയും ആനന്ദിപ്പിച്ചു കൊണ്ട് കരഞ്ഞ്വീണ ആണ്‍കുഞ്ഞ് എത്രയോദൂരം താണ്ടി ഇന്ന് സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു. കാരുണ്യവാനായ ദൈവത്തിനു അന്ന് നന്ദിപറഞ്ഞ്കൊണ്ട് കൂപ്പിയ കൈകള്‍ ഇന്നിതാ വീണ്ടും ഈ സമ്മോഹന വേളയില്‍ ഉയരുന്നു. ശ്രീ ജോയിച്ചന്റെ കുടുംബവും, സുഹുത്തുക്കളും ദൈവത്തിന്റെ കൃപയെ അനുസ്മരിച്ചു കൊണ്ട് ഒരേ ശബ്ദത്തില്പാടുന്നു. "പ്രിയ ജോയിച്ചാ.. ജന്മദിന ശുഭാശംസകള്‍..ഭാവുകങ്ങള്‍ ഞങ്ങള്‍ നേരുന്നു.ആരോഗ്യവും, സമാധാനവും, സന്തോഷവും ഞങ്ങള്‍ ആശീര്‍വദിക്കുന്നു." ഒരിക്കല്‍ എന്നോട്സംസാരിച്ചപ്പോള് ശ്രീ ജോയിച്ചന്‍ പറഞ്ഞു."ഞാന്‍ സന്തുഷ്ടനാണ്'.കളത്രപുതാദികളോടുകൂടി കഴിയുന്ന അദ്ദേഹത്തിന്റെ ശ്രേയസ്സും, ഐശ്വര്യവുമെല്ലാം ദൈവത്തിന്റെവരദാനമെന്നദ്ദേഹം വിശ്വസിക്കുന്നു. ശ്രീയേശുദേവനെ മനസ്സില്ധ്യാനിച്ചു കൊണ്ട് നടക്കുന്ന അദ്ദേഹത്തിനു ആരോടും പരിഭവമില്ല.
സ്നേഹത്തിന്റെ നാണയത്തുട്ടുകള്‍ കിലുങ്ങുന്ന മനസ്സ് എപ്പോഴും നന്മയുടെ വഴിക്കാണ്. ജീവിതസാക്ഷാത്കാരത്തിന്റെ പ്രകാശം പരത്തികൊണ്ട് അദ്ദേഹം സംതൃപ്തിയുടെ ദിനരാത്രങ്ങളിലൂടെ കടന്ന്പൊയ്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ നന്മലക്ഷ്യമാക്കുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിക്ല ആശയമാണ് "ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം. അതിലൂടെ അനേകം എഴുത്തുകാരെ, വായനകാരെ, അഭ്യുദയകാംക്ഷികളെ അദ്ദേഹം കണ്ടുമുട്ടി. ഈ ലേഖകനും അങ്ങനെ ഇദ്ദേഹവുമായി പരിചയപ്പെടുകയായിരുന്നു. അത് പിന്നെ ഹൃദ്യമായ ഒരു സ്നേഹബന്ധത്തിനു വഴിയൊരുക്കി. അദ്ദേഹത്തിന്റെ ജന്മനാളില് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ വളരെസന്തോഷം അനുഭവപ്പെടുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനത്തെ ഞാന്‍ 69.99 എന്നാക്കുകയാണ്
. ശ്രീ ജോയിച്ചന്റെ വയസ്സ് എഴുപതല്ല. അത് 69.99 ആണ്. ഒന്ന് നില്ക്കാന് കൂടി കൂട്ടാക്കാതെ പ്രയാണം ചെയ്യുന്ന കാലത്തിന്റെ കൈകളില്‍ നിന്നും നമ്മള് കവരുന്ന ആ ഒരു 0.01 ശതമാനത്തിനു മാധുര്യം ഏറെയാണ്. ആ മധുരം ചേര്‍ത്ത് നമ്മള് ഈ ജന്മദിനത്തില് ഉണ്ടാക്കുന്ന കേക്കും അതില്‍ കത്തിനില്‍ക്കുന്ന മെഴുകുതിരികളും മന്ത്രിക്കുക ഇങ്ങനെയായിരിക്കും. പിറന്നാള്‍കാരനും, പ്രിയപ്പെട്ടവരും വയസ്സില്‍ അല്‍പ്പം ഇളവ്കൊതിക്കുന്നതില് തെറ്റൊന്നുമില്ല. വയസ്സ് വാസ്തവത്തില്രാശി ചക്രങ്ങള്‍ നോക്കിനമ്മള്‍ തളച്ചിടുന്ന വെറും കണക്കാണ്. അത്കൊണ്ടാണ് ഒരു കണക്കിനുരക്ഷപ്പെട്ടുവെന്നൊക്കെ നമ്മള് പറയുന്നത്.എല്ലാവരും വയസ്സ്പറയുമ്പോള് ഇത്തിരി കുറച്ചു പറയുന്നത് കുറച്ചുകൂടി കൂടുതല്‍ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. അത് അവരുടേയും അവരുടെ പ്രിയമുള്ളവരുടേയും ആഗ്രഹമാണ്. അത്മനസ്സിലാക്കി കാലവും സുസ്മിതം തൂകികൊണ്ട്് വേഗത കുറയ്ക്കുന്നു. നമുക്കെല്ലാവര്‍ക്കും കാലത്തിന്റെ കയ്യില്‍ തൂങ്ങികിടന്ന് അപേക്ഷിക്കാം .ശ്രീ ജോയിച്ചന്റെ ആയുസ്സ് നീട്ടിനീട്ടികൊണ്ട് പോകണേ.. കാലമേഒന്ന് പതുക്കെപോകുക നീ. അദ്ദേഹത്തിനു ആരോഗ്യവും, സന്തോഷവും എന്നും നല്‍കുക. കൊതിതീരും വരെ ജീവിക്കാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ഈ പിറന്നാള്‍ സുദിനത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും ശ്രീ ജോയിച്ചനു നേരുന്നു,ജന്മദിന മംഗളാശംസകള്‍. ആയുഷ്മാന്‍ഭവ ! ശുഭം
ചിക്കാഗോയില്‍ നിന്നുയരുന്ന പ്രവാസി ശബ്ദം
അറുപതു വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. ജോയിച്ചന്‍ പുതുക്കുളത്തിന്റെ പിതാവ് കുട്ടപ്പന് പായിപ്പാട്ട് ഒരു പലചരക്ക് കട ഉണ്ടായിരുന്നു. ചില രാത്രികളില്‍ പിതാവ് അന്നു പത്തുവയസുള്ള ജോയിച്ചനേയും ജ്യേഷ്ഠന് മാത്തുക്കുട്ടിയേയും അടുത്തു വിളിക്കും "മക്കളേ, കാര്‍ത്ത്യായനി കുറച്ചു അരിയും സാധനങ്ങളും ചോദിച്ച് കടയില്‍ വന്നിരുന്നു. നേരത്തെയുള്ള കടം ഒത്തിരിയുള്ളതുകൊണ്ട് ഞാന്‍ കൊടുത്തില്ല. അവളുടെ പിള്ളേര് ഇന്ന് ഒന്നും കഴിച്ചുകാണില്ല. നിങ്ങള്‍ ഈ അരിയും സാധനങ്ങളും അവര്‍ക്ക് കൊണ്ടുപോയി കൊടുക്ക്.' ഇടവഴികളിലൂടെയും പറമ്പുകളിലൂടെയും ചൂട്ടു കത്തിച്ചുപിടിച്ച് അവര്‍ അരിയും സാധനങ്ങളും കൊണ്ടുപോയി കൊടുക്കും. കച്ചവടത്തിലും തീഷ്ണമായ മനുഷ്യത്വം നിറച്ചുവെച്ച പിതാവിന്റെ ദീപ്ത സ്മരണ മക്കളുടെ പാതയിലും വെളിച്ചമായി. ഇനി ചിക്കാഗോയില്‍ നടന്ന ചില സംഭവങ്ങള്‍: ചിക്കാഗോയിലുള്ള ഒരു അമേരിക്കന്‍ മലയാളി യുവാവ് നാട്ടില്‍ പോയി വിവാഹം കഴിച്ചു.
പക്ഷെ അഞ്ചു വര്‍ഷമായിട്ടും ഭാര്യയെ കൊണ്ടുവന്നില്ല. അതിനിടയില്‍ രണ്ടു കുട്ടികളും ജനിച്ചു. ഒടുവില്‍ പലരുടേയും നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ ഭാര്യയെ കൊണ്ടുവന്നു. അപ്പോഴിതാ അയാള്‍ക്ക് മറ്റൊരു ഭാര്യയും കുഞ്ഞും. നാട്ടിലെ ഭാര്യ തകര്‍ന്നു. എതായും അന്യരാജ്യത്തു വന്നതല്ലേ എന്നു കരുതി മുന്നോട്ടു പോകുവാന്‍ ശ്രമിച്ചു എങ്കിലും വഴക്കും, അടിപിടിയും, പോലീസ് ഇടപെടലും ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മൂന്നാമതും ഗര്‍ഭിണിയായ ഇവര്‍ ഒന്നിച്ചുപോകാന്‍ നിവര്‍ത്തിയില്ലാതെ വീട്ടില്‍ നിന്നും പുറത്തായി. ഒരു ഫിലിപ്പീന് കുടുംബം താത്കാലികമായി ഇവര്‍ക്ക് അഭയം നല്കി. ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറാകാത്ത അവസ്ഥയില്‍ ലോക മലയാളി സംഘടനയുടെ സഹായത്താല്‍ ഫൊക്കാന ഭാരവാഹികളുമായി ബന്ധപ്പെട്ടു. അവരുടെ ആഗ്രഹ പ്രകാരം ജോയിച്ചനും കുടുംബവും ഈ ഹതഭാഗ്യരുടെ തുണയ്ക്കായി മുന്നോട്ടുവന്നു. നേഴ്സസ് അസോസിയേഷന് പ്രസിഡന്റ് സാറാ ഗബ്രിയേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് അലക്സ് വിളനിലം കോശി, അന്നത്തെ ഫൊക്കാന സെക്രട്ടറി അനിയന് ജോര്‍ജ് എന്നിവരും നല്ലവരായ കുറെ മലയാളി സുഹൃത്തുക്കളും സഹായ സഹകരണങ്ങള്‍ നല്കി. വാടകവീട്ടില്‍ താമസമാക്കിയ സ്ത്രീ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി.
ജോയിച്ചനും കുടുംബവും ഇവര്‍ക്ക് മാലാഖാമാരെപ്പോലെയായി. ഒടുവില്‍ ഈ സ്ത്രീയേയും കുഞ്ഞുങ്ങളേയും നാട്ടില്‍ എത്തിച്ചു. അമേരിക്കയിലാണ് വധു എന്നോ വരന് എന്നോ കേള്‍ക്കുമ്പോള്‍ കോരിത്തരിക്കുന്ന കേരളീയര്‍ രണ്ടുവട്ടം ആലോചിച്ചേ വിവാഹത്തിനു തയാറാകാവൂ എന്ന ബോധവത്കരണം ആവശ്യമാണെന്നു ജോയിച്ചന്‍ പറയുന്നു. വിവാഹമോചനം, തമ്മിലടി, ദാമ്പത്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം അമേരിക്കയില്‍ കൂടുതലാണെന്നു ജോയിച്ചന്‍ പറയുന്നു. അമേരിക്ക എന്നു കേട്ടാലുടന്‍ വായില്‍ വെള്ളമൂറുന്ന ചിന്താഗതിക്ക് മാറ്റം വരണമെന്നാണ് ജോയിച്ചന്റെ പക്ഷം. സാമൂഹിക, ജീവകാരുണ്യപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളത്തെ ഏറെയാര്‍ക്കും അറിയില്ലെങ്കിലും പത്രപ്രവര്‍ത്തകനായ ജോയിച്ചനെ അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും നല്ലവണ്ണം അറിയാം. അമേരിക്കയിലേയും കേരളത്തിലേയും മാധ്യമങ്ങളില്‍ - പത്രത്തിലും (ഇന്റര്‍നെറ്റ്), ടിവിയിലും ജോയിച്ചന്റെ കൈകളിലൂടെ കടന്നുപോകുന്ന വാര്‍ത്തകളാണ് ഭൂരിഭാഗവും. അമേരിക്കയുടെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍, മരണങ്ങള് എന്നിവയൊക്കെ തേടിപ്പിടിച്ച് പുറംലോകത്തെ അറിയിക്കുന്നത് ഒരു ദൗത്യമായി ജോയിച്ചന്‍ ഏറ്റെടുത്തിരിക്കുന്നു. ഏകദേശം രണ്ടു ദശാബ്ദക്കാലത്തെ സജീവമായ പത്രപ്രവര്‍ത്തനം. യാതൊരു പ്രതിഫവവും വാങ്ങാതെയുള്ള പ്രവര്‍ത്തനം എഴുത്തിനായി സമര്‍പ്പിച്ചിരിക്കുന്നു എന്നത് തികച്ചും അസാധാരണം തന്നെ. എന്നു മാത്രമല്ല ഫോണ്‍ ചെയ്ത് വാര്‍ത്തകള്‍ എടുക്കാനും അവ പ്രസിദ്ധീകരിക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ തിരുത്തിക്കൊടുക്കാന്‍ വീണ്ടും ഫോണ്‍ ചെയ്യുവാനുമൊക്കെ സ്വന്തം പണമാണ് മുടക്കുന്നത്. എഴുതുന്ന വാര്‍ത്തകള്‍ മെയിലായി എത്തിക്കുവാന്‍ മക്കളും, മരുമക്കളും, ഭാര്യയുമാണ് സഹായിക്കുന്നത്.
സപ്തതിയില്‍ എത്തിനില്ക്കുന്നുവെങ്കിലും യൗവനത്തിന്റെ പ്രസരിപ്പ് കൈമോശം വരാന്‍ ഇടനല്കാത്തതും മിനിറ്റില്ലാതെയുള്ള നിരന്തരമായ പ്രവര്‍ത്തനം തന്നെ. അത് ആത്മസംതൃപ്തി നല്കുന്നു. ആളുകളുമായും നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. പേരും പ്രശസ്തിയും നല്കുന്നു. പക്ഷെ പ്രധാനപ്പെട്ട കാര്യമില്ല. പണം. ആ പരിഭവം ഒന്നും ജോയിച്ചന്‍ മനസില്‍ വയ്ക്കുന്നില്ല. ജ്യേഷ്ഠസഹോദരന് ഈശോ സഭാ വൈദീകന് ഫാ. പി.ഡി. മാത്യു എസ്.ജെയും സാമൂഹിക സേവന രംഗത്ത് സജീവമാണ്. ഇന്ത്യയില്‍ അഭിഭാഷകനായ ആദ്യ വൈദീകരില്‍ ഒരാളായ ഇദ്ദേഹം ഡല്‍ഹിയില്‍ സുപ്രീം കോടതിയിലും പാവപ്പെട്ടവരുടെ കേസുകളില്‍ സഹായിക്കുക എന്നത് ധര്‍മ്മമായി എടുത്തിരിക്കുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടരുത് എന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനലക്ഷ്യം. ചങ്ങനാശേരിക്കടുത്ത് പുതുക്കുളത്ത് കുട്ടപ്പന്- മറിയാമ്മ ദമ്പതികളുടെ ഒമ്പതു മക്കളില്‍ ആറാമനായ ജോയിച്ചന്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറിയപ്പെടുന്ന മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തകനായ വക്കച്ചന് പുതുക്കുളത്തിനോടും ഭാര്യ കത്രിക്കുട്ടിയോടുമൊപ്പം ഡല്‍ഹിയില്‍ എത്തി. ഒരു വ്യാഴവട്ടത്തോളം അവിടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തശേഷം നാട്ടില്‍ മടങ്ങിവന്നു.
1980 മുല് 1993 വരെ പായിപ്പാട് പ്രീമിയര്‍ വുഡ് ഇന്‍ഡസ്ട്രീസ് പാര്‍ട്ണര്‍ ആയിരുന്നു. ബിസിനസിനൊപ്പം പായിപ്പാട്ടേയും, ചങ്ങനാശേരിയിലേയും മിക്ക സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പായിപ്പാട്ട് (നാലുകോടി) പള്ളി പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ അസോസിയേഷനുകളേയും, ക്ലബുകളേയും ഭാരവാഹി, പാടശേഖര കമ്മിറ്റി കണ്‍വീനര്‍ എന്നിവയ്ക്കു പുറമെ മതസൗഹാര്‍ദ്ദ വേദി, മദ്യവര്‍ജ്ജന പ്രസ്ഥാനം എന്നിവയിലും പ്രവര്‍ത്തിച്ചു. ഇന്ന് അവിടെ പ്രശ്തമായി പ്രവര്‍ത്തിക്കുന്ന നാലുകോടി ക്ഷീരോത്പാദക സഹകരണ സംഘം സംഘാടകഡയറക്ട, റബര്‍ ഉത്പാദക സഹകരണസംഘം ഫൗണ്ടര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 1992-ല്‍ അമേരിക്കയിലേക്കു പുറപ്പെടുമ്പോള്‍ നാട്ടുകാര്‍ നല്കിയ സ്നേഹോഷ്മളമായ യാത്രയയപ്പും മംഗളപത്രവുമൊക്കെ ജോയിച്ചന്‍ ഓര്‍മ്മയില്‍ നിധിപോലെ സൂക്ഷിക്കുന്നു. ചിക്കാഗോയില്‍ സീറോ മലബാര്‍ ഇടവകയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല പ്രവര്‍ത്തനം. ചിക്കാഗോ രൂപത നിലവില്‍വന്നപ്പോള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി. രൂപതയുടെ പബ്ലിസിറ്റി ചുമതല ജോയിച്ചനാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴിയും ഇല്ലിനോയിയിലെ മലയാളി അസോസിയേഷന് മുഖേനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അതോടൊപ്പം തന്നെ വിദൂര സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ ആഘോഷങ്ങളെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയുമൊക്കെ പത്രമാധ്യമങ്ങളില്‍ എഴുതാനും ആരംഭിച്ചു.
ഒരര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തനം ജോയിച്ചന്‍ തുടങ്ങിയത് മധ്യവയസ് പിന്നിട്ടപ്പോഴാണ്. അമേരിക്കയിലെ പത്രങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ക്കുവേണ്ടി എഴുതിത്തുടങ്ങി. ടി.വി ചാനലുകള്‍ക്കുവേണ്ടിയും വാര്‍ത്തകള്‍ ശേഖരിച്ചു നല്കി. ഇന്ന് അമേരിക്കയില്‍ മലയാള വാര്‍ത്തയെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം വരുന്ന പേര് ജോയിച്ചന്റേതാണ്. ജോയിച്ചന്‍ പക്കല്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്താല്‍ അത് എല്ലാ മാധ്യമങ്ങളിലും വരുമെന്നതാണ് കാരണം. എതിരഭിപ്രായമുള്ളവരുമുണ്ട്. ഇന്റര്‍നെറ്റിലും മറ്റും വാര്‍ത്ത കൊടുത്താല്‍ പിന്നെ അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ അത് പഴയ വാര്ത്തായായിപ്പോകും എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്ലാ മാധ്യമങ്ങള്‍ക്കും ഒരുമിച്ച് ഒരേസമയത്താണ് വാര്‍ത്തകള്‍ അയയ്ക്കുന്നതെന്നും അത് വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടെതെന്നും ജോയിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും എതിരല്ലെന്ന് ജോയിച്ചന്‍ വ്യക്തമാക്കുന്നു. ഭാര്യ ഓമന. നാലു മക്കളും, മരുമക്കളും, കൊച്ചുമക്കളും അടങ്ങുന്നതാണ് ജോയിച്ചന്റെ കുടുംബം. തനിക്കു ലഭിച്ച ഏറ്റവും വലിയ വരദാനമാണ് കുടുംബമെന്ന് ജോയിച്ചന്‍ വിശ്വസിക്കുന്നു. ജോയിച്ചനും ഭാര്യയും ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. മകന് ബെന്നിച്ചനും, ഭാര്യ സോഫിമോളും, ചെറുമകന് ആല്‍വിനും കൂടെ താമസിക്കുന്നു. മറ്റു മൂന്നുമക്കള്‍ അടുത്തുതന്നെ കുടുംബമായി കഴിയുന്നു. മൂത്ത സഹോദരന് വക്കച്ചനും ബാര്യ കത്രിക്കുട്ടിയും പൊതുപ്രവര്‍ത്തകരാണ്. രണ്ടു സഹോദരിമാര്‍ ഒഴിച്ച് ബാക്കിയെല്ലാ സഹോദരരും അമേരിക്കയിലാണ്. ഇന്ത്യാ പ്രസ്ക്ലബിന്റെ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ജോര്‍ജ് ജോസഫ് (2007)
Comments