ഷിക്കാഗോ∙ മാനവരക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ പിറവി തിരുന്നാൾ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങളോടെ ആചരിച്ചു. തിരുകർമ്മങ്ങളിൽ ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത് എന്നിവർ കാർമ്മികരായിരുന്നു. രണ്ടായിരത്തിലധികം വിശ്വാസികളാണ് തിരുകർമ്മങ്ങളിൽ പങ്കുചേരാനായി സെന്റ് മേരീസിൽ എത്തിച്ചേർന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ബെത് ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ ലാളിത്യവും ഹൃദയ നൈർമല്ല്യതയും വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത കുർബാനമധ്യേ വചന സന്ദേശത്തിൽ ഫാ. തോമസ് മുളവനാൽ എടുത്തു പറഞ്ഞു. ക്രിസ്മസ് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കുടുംബത്തോടൊപ്പം ദേവാലയത്തിൽ എത്തിച്ചേർന്ന നൂറു കണക്കിന് യുവജനങ്ങളെ ഫാ. തോമസ് പ്രത്യേകം സ്വാഗതം ചെയ്തു. കുർബാന മധ്യേ വൈദികർ തിരിതെളിച്ച് കരുണയുടെ വർഷാചരണത്തിന് തുടക്കം കുറിച്ചു. കരുണയുടെ വർഷത്തിൽ കുടുംബങ്ങളിൽ ചൊല്ലേണ്ട പ്രത്യേക പ്രാർഥനകൾ തദവസരത്തിൽ വിതരണം ചെയ്തു. തിരുകർമ്മങ്ങളിൽ പങ്കെടുത്തവർക്ക് ക്രിസ്മസ് സമ്മാനം ലഭിക്കത്തക്ക രീതിയിൽ നടത്തപ്പെട്ട ക്രിസ്മസ് ഗെയിംമിന് അസിസ്റ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്തും സി. സേവ്യറും നേതൃത്വം നൽകി. ചർച്ച് എക്സിക്യൂട്ടീവ്, അൾത്താര ശുശ്രൂഷകർ, ഗായക സംഘം, സിസ്റ്റേഴ്സ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ക്നാനായ വോയ്സ് തിരുക്കർമ്മങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്തു. വാർത്ത ∙ ജോണിക്കുട്ടി പിളളവീട്ടിൽ
Comments