ന്യൂയോർക്ക് ∙ കാലം ചെയ്ത മലങ്കര മാർത്തോമ സിറിയൻ സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനം അനുശോചിച്ചു. സഭയ്ക്കും എക്യുമെനിക്കൽ പ്രസ്ഥാനത്തിനും മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നൽകിയ സേവനങ്ങൾക്ക് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (ഡബ്ല്യുസിസി) ജനറൽ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്സെ ട്വീറ്റ് ആദരങ്ങൾ നേർന്നു. എക്യുമെനിക്കൽ പ്രസ്ഥാനവുമായി തിരുമേനിക്കുളള ദീർഘകാലബന്ധം അദ്ദേഹത്തിന്റെ ശക്തവും ആത്മാർഥവുമായ അർപ്പണബോധമാണ് വെളിവാക്കുന്നത്. റവ. ഡോ. ഒലവ് അനുസ്മരിച്ചു. കാൻബറ, ഹരാരെ, പോർട്ടോ അലെഗ്രെ, ബുസാൻ ഡബ്ല്യുസിസി അസംബ്ലികളിലെല്ലാം തിരുമേനി പങ്കെടുത്തിരുന്നു. ഡബ്ല്യുസിസിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ രണ്ടു തവണ (1991–98, 1999–2006) അംഗമായിരുന്നു. ഡബ്ല്യുസിസിയിലെ ഓർത്തഡോക്സ് പങ്കാളിത്വത്തെക്കുറിച്ച് സ്പെഷൽ കമ്മിഷനിലും ഡബ്ല്യുസിസി ഏഷ്യ റീജിയണൽ ഗ്രൂപ്പിലും ഡബ്ല്യുസിസി – സിസിഎ(ക്രിസ്റ്റ്യൻ കോൺഫറൻസ് ഓഫ് ഏഷ്യ) ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിലും അംഗമായിരുന്നു. വിവിധ എക്യുമെനിക്കൽ പാസ്റ്ററൽ സന്ദർശനങ്ങളിൽ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ചു. സമാധാനപൂർണമായൊരു ലോകത്തെ ലക്ഷ്യമിട്ട് ക്രിസ്ത്യൻ സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുന്ന ഡബ്ല്യുസിസി 1948 ലാണ് രൂപംകൊണ്ടത്. 345 സഭകളിലെ 550 മില്യൻ ക്രൈസ്തവർക്കൊപ്പം റോമൻ കാത്തലിക് ചർച്ചുമായി ചേർന്നാണ് ഡബ്ല്യുസിസിയുടെ പ്രവർത്തനം.
Comments