സ്കംബർഗ് (ഇല്ലിനോയ്സ്) ∙ മാർച്ച് 15 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഇല്ലിനോയ്സ് 8 –ാമത് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇന്ത്യൻ വംശജൻ രാജാ കൃഷ്ണമൂർത്തിയുടെ (42) തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കൂടുതൽ സജ്ജീവമായി. തിരഞ്ഞെടുപ്പ് ഫണ്ട് കളക്ഷന്റെ അവസാന റൗണ്ടിൽ 450,000 ഡോളറാണ് കൃഷ്ണമൂർത്തിക്ക് ലഭിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് 1.25 മില്യൺ ഡോളർ ക്യാഷ് കൈവശം ലഭിച്ചതായി തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവർ വെളിപ്പെടുത്തി. 2012 മാർച്ച് 20 ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ റ്റാമി ഡക്ക് വർത്ത് , കൃഷ്ണമൂർത്തിയെ പരാജയപ്പെടുത്തിയിരുന്നു. 2016 ലും ഇതേ സ്ഥാനാർത്ഥി തന്നെയാണ് മുഖ്യ എതിരാളി. ഡമോക്രാറ്റിക്ക് ലീഡർ നാൻസി പെലോസി, ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് ഐൺവർക്കേഴ്സ്, എയർലൈൻ പൈലറ്റ് അസോസിയേഷൻ, ഇല്ലിനോയ്സ് സ്റ്റേറ്റ് കൗൺസിൽ ഓഫ് മെഷീനിസ്റ്റ് തുടങ്ങിയ തൊഴിലാളി യൂണിയനുകളും നൂറിൽപരം ഡമോക്രാറ്റിക്ക് നേതാക്കളും പ്രസിഡന്റ് ഒബാമയുടെ മുൻ സീനിയർ ഉപദേശകൻ ഡേവിഡും കൃഷ്ണമൂർത്തിക്ക് പിന്തുണ പ്രഖ്യാപിച്ചത് ജയ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഡൽഹിയിൽ ജനിച്ചു വളർന്ന രാജ അമേരിക്കയിലെ ഉന്നത സർവ്വകലാശാലകളിൽ നിന്നും ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഇല്ലിനോയ് ഇന്ത്യൻ പ്രവാസ സമൂഹത്തിന് സുപരിചിതനായ കൃഷ്ണമൂർത്തിയുടെ വിജയത്തിന് ഒറ്റകെട്ടായിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രൈമറിയിൽ വിജയം സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെയുളളവർ കണക്ക് കൂട്ടുന്നത്. വാർത്ത ∙ പി. പി. ചെറിയാൻ
Comments