ഫ്ലോറിഡ: നവകേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ (നവകേരള) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിൽ, 101 പേരേ അണിനിരത്തി കൊണ്ട് ഒരു മെഗാ തിരുവാതിര സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ തന്നെ ആദ്യത്തെ മെഗാ തിരുവാതിരയാണ് ഇതെന്ന് നവകേരളാ പ്രസിഡന്റ് ജയിംസ് പുളിക്കൽ പറഞ്ഞു. താൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ തന്നെ ഇത് നടത്തുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരളയുടെ കമ്മറ്റി മെമ്പറും, സാംസ്ക്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രിറ്റി ദേവസ്യ ആയിരുന്നു മെഗാ തിരുവാതിരയും കോ-ഓർഡിനേറ്റർ. ഏകദേശം എട്ട് മാസത്തോളം നടത്തിയ തീവ്ര പരിശീലനത്തിനു ശേഷമാണ് അരങ്ങിലേറ്റിയത്. ഈ എട്ടു മാസവും 101 പേരേയും ഒരുമിച്ചു പ്രാക്ടീസിനു കൊണ്ടു വരികയെന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് പ്രിറ്റി പറഞ്ഞു. തിരുവാതിര വൻ വിജയമാക്കിയ പ്രിറ്റിയെ, ഓണാഘോഷങ്ങളുടെ ഇടയ്ക്ക് വേദിയിൽ ആദരിച്ചിരുന്നു.
ജൂലൈ മാസത്തിൽ മായാമിയിൽ വെച്ചു നടന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കൺവൻഷനിൽ ജനശ്രദ്ധ ആകർഷിച്ച "മലയാളി മങ്ക" മത്സരവും കോഓർഡിനേറ്റ് ചെയ്തത് പ്രിറ്റിയായിരുന്നു.
പരിപാടികളിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി, നവകേരളാ പ്രസിഡന്റ് ജയിംസ് പുളിക്കൽ രേഖപ്പെടുത്തി. ജയിംസ് പുളിക്കൽ അറിയിച്ചതാണ്.
Comments