കനക്ടികട്ട് ∙ കനക്ടികട്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും മലയാളിയുമായ ജെഫ്നി (19) ഒക്ടോബർ 16 ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിനകത്തുളള ഫയർ സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുമ്പിൽ ഇരിക്കുകയായിരുന്ന ജെഫ്നിയുടെ ശരീരത്തിലൂടെ ഫയർ ഫോഴ്സ് വാഹനം കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്. എമർജൻസി കോൾ ലഭിച്ചതിനെ തുടർന്ന് വാഹനം പുറത്തിറക്കാൻ ഓട്ടോമാറ്റിക് ഗാരേജ് ഡോർ തുറന്നപ്പോൾ ഡോറിൽ ചാരിയിരിക്കുകയായിരുന്ന ജെഫ്നി പുറകോട്ട് വീഴുകയായിരുന്നു. ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ ജെഫ്നിയെ കണ്ടില്ല. വാഹനാപകടത്തിന് ഉത്തരവാദിയായ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് യൂണിവേഴ്സിറ്റി അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി സോഫമോർ വിദ്യാർത്ഥിയായിരുന്ന ജെഫ്നിക്ക് നഴ്സാകണമെന്നായിരുന്നു ആഗ്രഹമെന്ന് അടുത്ത സുഹൃത്ത് സാജൻ പറഞ്ഞു. കനക്ടികട്ട് വെസ്റ്റ് ഹാർട്ട് ഫോർഡിൽ താമസിക്കുന്ന സിബി ഷൈനി ദമ്പതികളുടെ പുത്രിയാണ് ജെഫ്നി. ജോയൽ, ജന്നിഫർ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ട്രൂപ്പർ മാർക്കിനെ 203 630 8079ൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments