ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സൗത്ത് സൈഡ് മെഡിക്കൽ സെന്ററിനു സമീപമുളള കോണ്ടോമിനിയം കോംപ്ലക്സിലുണ്ടായ അഗ്നിബാധയിൽ മലയാളി യുവതി ഷെർലി ചെറിയാൻ (31) മരിച്ചു. വീടിനകത്തെ ക്ലോസറ്റിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. രാവിലെ മൂന്നരയോടുകൂടെയാണ് കോംപ്ലസക്സിൽ തീ പടർന്നത്. അരമണിക്കൂറിനുളളിൽ ആളിപ്പടർന്ന അഗ്നിയിൽ കോണ്ടോമിനിയത്തിന്റെ പലഭാഗങ്ങളും കത്തിയമർന്നു. ഇരുപതോളം കോണ്ടോകൾ കത്തിനശിച്ചതായി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. തീ ആളി പടരുന്നതിനിടെ റൂഫിൽ കയറിയ മറ്റൊരു സ്ത്രീയെ അഗ്നി സേനാഗംഗങ്ങൾ രക്ഷപ്പെടുത്തി. പൊളളലേറ്റ് മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡാലസിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ചെറിയാന്റേയും ലിസിയുടേയും മകളാണ് ഷെർലി. റേഡിയോളജി ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന ഷെർലി ഒറ്റയ്ക്കാണ് ഹൂസ്റ്റണിൽ കഴിഞ്ഞിരുന്നത്. ഡാലസ് മെട്രോ ചർച്ച് അംഗമാണ്. അഗ്നിബാധയെ കുറിച്ച് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments