ഹൂസ്റ്റൺ∙ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറം, ഒക്ടോബർ 23ാം തീയതി വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിലാരംഭിച്ച സാഹിത്യ ചർച്ചാ സമ്മേളനത്തിൽ ജോൺ മാത്യു മോഡറേറ്ററായി പ്രവർത്തിച്ചു. കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ ജയ്സി പാണ്ടനാട് ആയിരുന്നു മുഖ്യാതിഥി. 'അമേരിക്കൻ പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളിൽ' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനം ജോസഫ് പൊന്നോലി വായിച്ച് അവതരിപ്പിച്ചു. മാത്യു നെല്ലിക്കുന്നിന്റെ മുഖ്യ കൃതികളെ പറ്റിയുള്ള ഒരു ഹ്രസ്വമായ പഠനം കൂടിയായിരുന്നു പൊന്നോലിയുടെ ലേഖനം.
തോമസ് കാളാശ്ശേരിയുടെ മനസ്സൊരു കടൽ എന്ന കവിത കവിതന്നെ പാരായണം ചെയ്തു. കടൽപോലെ മനുഷ്യ മനസ്സും ആഴവും വിസ്തീർണ്ണമുള്ളതും സർവ്വഥാ പ്രക്ഷുബ്ദമാണെന്നും അദ്ദേഹം കവിതയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ജോസഫ് തച്ചാറ എഴുതിയ വിഹ്വലത എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. വളരെ പ്രതീക്ഷയോടെ ഒരു സെക്കന്റ് ഹാന്റ് കാർ വാങ്ങി, അതിനെ സുന്ദരി എന്ന് പേരിട്ട് താലോലിച്ച കാറുടമയായ കഥാകൃത്ത് ആ സുന്ദരിയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മാനഹാനിയും ധനനഷ്ടവും ഈ കഥയിൽ വിവരിക്കുന്നു. ഒരു ചടാക്ക് കാറ് വാങ്ങി അതു റിപ്പയർ ചെയ്ത് വശം കെട്ട കഥാകൃത്ത് പലപ്പോഴും പല സുന്ദരിമാരോടും ഒപ്പം ജീവിക്കുമ്പോഴും പല ആണുങ്ങളും ഈ സുന്ദരിമാരെന്ന് പറയപ്പെടുന്ന ചടാക്കുകളുമായി ഒത്തുപോകാനുള്ള മനോവിഷമങ്ങൾ ഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. സാഹിത്യ നിരൂപണ, ആസ്വാദന ചർച്ചാ സമ്മേളനത്തിൽ ഹൂസ്റ്റണിലെ എഴുത്തുകാരും വായനക്കാരുമായ ടി.എൻ. സാമുവൽ, ജോൺ മാത്യു, എ.സി. ജോർജ്, നയിനാൻ മാത്തുള്ള, മാത്യു നെല്ലിക്കുന്ന്, ശശിധരൻ നായർ, തോമസ് ഓലിയാൻ കുന്നേൽ, ശങ്കരൻകുട്ടി പിള്ള, ബോബി മാത്യു, അഡ്വക്കേറ്റ് ഡോക്ടർ മാത്യു വൈരമൺ, തോമസ് കാളശ്ശേരി, ശ്രീ പിള്ള, കോറസ് പീറ്റർ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, സൈമൺ വാച്ചാചേരിൽ, ജോസഫ് തച്ചാറ, മോട്ടി മാത്യു, മുഖ്യാതിഥി ജയ്സി പാണ്ട നാട് തുടങ്ങിയവർ പങ്കെടുത്തു.
Comments