ഡാലസ് ∙ കർണ്ണാട്ടിക് സംഗീതത്തിന്റെ കുലപതി, അന്തരിച്ച ഡോ. മംഗലംപളളി ബാലമുരളികൃഷ്ണയ്ക്ക് ഡാലസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇർവിങ്ങ് അമരാവതി ഇന്ത്യൻ റസ്റ്റോറന്റിൽ നവംബർ 22ന് ചേർന്ന അനുശോചന സമ്മേളനത്തിൽ ഡോ. പ്രസാദ് തോട്ടക്കുറ, കർണ്ണാട്ടിക് സംഗീതത്തിന് ബാലമുരളി കൃഷ്ണ നൽകിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു. ഡാലസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന സംഗീതജ്ഞന്റെ വേർപാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികൾക്കും കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2011 ഒക്ടോബർ 8ന് അവസാനമായി ഡാലസിൽ പങ്കെടുത്ത സംഗീത കച്ചേരി അവിസ്മരണീയമാക്കിയ ഡോ. ബാലമുരളികൃഷ്ണയുടെ സ്മരണ ജനഹൃദയങ്ങളിൽ സ്ഥായിയായി നില നിൽക്കുമെന്ന് റാവു കൽവാല പറഞ്ഞു. ബാലമുരളികൃഷ്ണയുടെ ബാല്യകാല സുഹൃത്തായിരുന്ന മീനാക്ഷി അനിപിണ്ടി, ചന്ദ്രദാസ് മധുകുരി, ശ്യാമള റംല, ശാന്ത വിശ്വനാഥൻ എന്നിവരും തങ്ങളുടെ സ്മരണകൾ പങ്കുവെച്ചു. സംഗീതജ്ഞന് പുനർജനനമില്ലെങ്കിലും സംഗീത ലോകത്തിൽ അമർത്യനായി ജീവിക്കുമെന്ന് തെലുങ്ക് അസോസിയേഷൻ പ്രസിഡന്റ് സുബ്രഹ്മണ്യം കൃതജ്ഞത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
Comments