ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആഘോഷം. ശ്രീമതി വത്സമ്മ തോപ്പിലിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വിഷുക്കണിക്കു ശേഷം കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തു നിന്നുകൊണ്ട് ഉണ്ണികൃഷ്ണ മേനോനും പത്നി ശ്രീമതി കുമുദം മേനോനും എല്ലാവര്ക്കും വിഷുക്കൈനീട്ടം നല്കി അനുഗ്രഹിച്ചു. സെക്രട്ടറി പ്രദീപ് മേനോന് പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയും, പ്രസിഡന്റ് ശോഭാ കറുവക്കാട്ട് ഏവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഗോപിനാഥ് കുറുപ്പ് ആശംസകള്‍ അര്‍പ്പിക്കുകയും 2018 ആഗസ്റ്റില്‍ ചിക്കാഗോയില്‍ വെച്ച് നടത്തുന്ന നായര്‍ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്തു.
മുഖ്യാതിഥിയായ സംസ്കൃത പണ്ഡിതനും സംസ്കൃത ഭാരതിയുടെ സെക്രട്ടറിയുമായ ഡോ. പത്മകുമാര്‍ വിഷുവിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം ചെയ്തു. അപ്പുക്കുട്ടന് പിള്ളയുടെ നേതൃത്വത്തില്‍, ഓരോ വീടുകളിൽ നിന്ന് പാചകം ചെയ്തു കൊണ്ടുവന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ വിഷുസദ്യ കെങ്കേമമാക്കി ഏവരേയും തൃപ്തിപ്പെടുത്തി. തുടര്‍ന്ന് കലാ മേനോന്റെയും ബീന മേനോന്റെയും കൊറിയോഗ്രഫിയില്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ അതിമനോഹരമായിരുന്നു. പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി എന്നിവര്‍ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം, ഊര്‍മ്മിള റാണി നായരുടെ മോഹിനിയാട്ടം, ഗായത്രി നായരുടെ ഭരതനാട്യം എന്നിവ പ്രൊഫഷണല്‍ നര്‍ത്തകികളെ വെല്ലുന്ന രീതിയിലുള്ളതായിരുന്നു.
കുന്നപ്പള്ളില്‍ രാജഗോപാല്‍ മുരുകന് കാട്ടാക്കടയുടെ രേണുക എന്ന കവിത മനോഹരമായി ആലപിച്ചു. ഒരു നൃത്താദ്ധ്യാപിക കൂടിയായ ശ്രീമതി ദേവിക നായരുടെ മോഹിനിയാട്ടം എടുത്തു പറയേണ്ട ഒന്നായിരുന്നു. അജിത് എന്‍ നായർ, മനീഷ് വിജയകുമാര്‍, ഡോ. സുവര്‍ണ നായര്‍, പ്രഭാകരന് നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റീന കാവുള്ളി, ജെസ്ലിന് കാവുള്ളി, ശ്രുതി മനീഷ്, അക്ഷിതാ, എന്നിവര്‍ വിവിധ നൃത്തങ്ങള്‍ കാഴ്ച വെച്ചു. 2015-16 കാലഘട്ടത്തില്‍ നായര്‍ ബനവലന്റ് അസോസിയേഷന്റെ പ്രസിഡന്റായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച കുന്നപ്പള്ളില്‍ രാജഗോപാലിന് പ്രസിഡന്റ് ശോഭാ കറുവക്കാട്ടും ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഗോപിനാഥ് കുറുപ്പും ചേര്‍ന്ന് പ്രശംസാ ഫലകം നല്കി ആദരിച്ചു. ശ്രേയ മേനോന്, രേവതി നായര്‍, ഊര്‍മ്മിള റാണി നായര്‍ എന്നിവര്‍ എം.സി. മാരായി പ്രവര്‍ത്തിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ
Comments