ഡാലസ് ∙ ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തിൽ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാൻ കൽപിച്ചാൽ ഭയപ്പെടാതെ അവിശ്വസിക്കാതെ അനുസരിക്കുന്ന വിശ്വാസത്തിന്റെ ഉടമകളായി നാം ഓരോരുത്തരും മാറേണ്ടതാണെന്നു ഡോ. ജോർജ് ചെറിയാൻ ഉദ്ബോധിപ്പിച്ചു. ഏപ്രിൽ 21, 22, 23 തീയതികളിലായി നടന്നുവന്നിരുന്ന മിഷൻസ് ഇന്ത്യ ഇന്റർ നാഷണൽ പതിനാലാമത് വാർഷിക സമ്മേളനത്തിന്റെ സമാപനദിന മായ ഞായറാഴ്ച വൈകിട്ട് മാർത്തോമ ചർച്ച് ഓഫ് ഡാലസ്(ഫാർമേഴ്സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ജോർജ് ചെറിയാൻ, മത്തായി 14 –ാം അധ്യാ യത്തെ ആസ്പദമാക്കി വെള്ളത്തിനു മീതേ നടക്കുവാൻ ആഗ്രഹിച്ച പത്രോസിന്റെ ജീവിതാനുഭവത്തെ ഹൃദയ സ്പർശിയായി വിശദീകരിച്ചു.
ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ താളടിയാകാതെ തകർന്നുപോകാതെ സംരക്ഷിക്കുവാൻ യേശുവിന്റെ സാമീപ്യം എല്ലായ്പോഴും ഉണ്ടെന്ന് നാം മനസ്സിലാക്കുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാൻ കഴിയുന്നത്. ഡോ. ജോർജ് ചെറിയാൻ പറഞ്ഞു. മാർത്തോമാ ചർച്ച് വികാരി സജി അച്ചൻ മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പി. വി. ജോൺ സ്വാഗതം പറഞ്ഞു. റവ. തോമസ്(സിഎസ്ഐ) ന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനുശേഷം സമ്മേളനം സമാപിച്ചു. ജയൻ വർഗീസിന്റെ നേതൃത്വത്തിൽ ഗാനാലാപന ശുശ്രൂഷയും ഉണ്ടായിരുന്നു.
Comments