ഏതു സംഘടന ആയാലും സുതാര്യമായ കണക്കുകൾ സൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഉത്തരവാദിത്തമാണ്. എന്നാൽ അമേരിക്കയിലെ ഒട്ടുമിക്ക മലയാളി സംഘടനയിലും, സുതാര്യതക്കുവേണ്ടി മാത്രം നിലകൊള്ളും എന്ന ലേപനത്തിൽ ചില സ്ഥാനാർഥികൾ വിജയിച്ചു കഴിയുമ്പോൾ, പിന്നെ കണക്കുകൾ എങ്ങനെയൊക്കെയോ എഴുതുക എന്നത് ഒരു പതിവാണെന്ന് ചില പിന്നാമ്പുറ കഥകൾ കേൾക്കാറുണ്ട്. അതുകൊണ്ടു ഫൊക്കാന പോലുള്ള ഒരു വലിയ സംവിധാനത്തിന് സൂക്ഷ്മമായി കണക്കുകൾ സൂക്ഷിക്കുന്ന വിശ്വസ്തരായ നിധി സൂക്ഷിപ്പുകാരനെയാണ് അത്യാവശ്യം. ശ്രീ ഷാജു സാം, ഉത്തരവാദിത്തമായുള്ള കണക്കു പുസ്തകങ്ങളുടെ വിശാലമായ ലോകത്തു മുപ്പതിലേറെ വർഷത്തെ പരിചയ സമ്പത്തുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മുപ്പത്തൊന്നു വർഷങ്ങളായി വാൾസ്ട്രീറ്റിലെ ഒരു പ്രമുഖ കമ്പനിയുടെ നിയമം,നികുതി, ഔദ്യോഗികമായ കണക്കു പരിശോധന തുടങ്ങിയ ചുമതലകൾ ഏറ്റെടുത്തു അസിസ്റ്റന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിക്കുകയാണ്. അദ്ദേഹത്തിന്റെ വിശ്വസ്ത സേവനത്തെ മാനിച്ചു കമ്പനി നിരവധി പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. അമേരിക്കയിലെ തന്നെ ഒന്നാം നിരയിലുള്ള ഒരു ചാരിറ്റി ഫൌണ്ടേഷൻ, ബോർഡ് മെമ്പറായി അദ്ദേഹത്തെ നിയമിച്ചത് തന്നെ, വര്ഷങ്ങളായി തെളിയിച്ച വ്യക്തിത്വവും അച്ചടക്കവും പക്വമായ പ്രവർത്തന ശൈലിയും കൊണ്ടാണ്.
എപ്പോഴും കൃത്യമായ അക്കങ്ങളാണ് തന്റെ ജീവിതചര്യകളെ സമ്പന്നമാക്കുന്നത് എന്ന് ഷാജു സാം ഉറച്ചു വിശ്വസിക്കുന്നു. ഇതുകൊണ്ടു തന്നെ ഫൊക്കാനയുടെ കണക്കുകൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേരുന്നത് എന്നതിൽ തർക്കമില്ല.
സംഘടനാതലത്തിലും ശ്രദ്ധേയമായ കാൽവെയ്പുകൾ വെയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ്, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി, പ്രസിഡന്റ് എന്ന നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും, അടുത്തകാലത്ത് വീണ്ടും ആ സംഘടനയെ നയിക്കാൻ ഒരിക്കൽ കൂടി തിരഞ്ഞെടുത്തതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.
പ്രവർത്തനത്തിലെ മികവും, എല്ലാവരെയും ഒന്നായി കാണാനുള്ള വിശാലതയും , ഒരുമയോടെ പ്രവർത്തിക്കാനുള്ള സഹവർത്തിത്വവും, വിനീതമായ ഇടപെടലുകളും, ത്യാഗ മനോഭാവങ്ങളുമായിരിക്കാം ഷാജുവിനെ മറ്റു പ്രവർത്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സ്വയം ഉയരാൻ ശ്രമിക്കുകയല്ല, ഭിന്നതകൾ ഇല്ലാതെ എല്ലാവരെയും ഉയർത്തി സംഘടനയെ സുരക്ഷിതമായ ഒരു തലത്തിൽ എത്തിക്കുക എന്നതിൽ ഷാജു എപ്പോഴും ശ്രദ്ധാലുവാണ്. എന്നാൽ ആരെയും വെറുപ്പിക്കാതെ, കാര്യങ്ങൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്തതാണ് തന്റെ സ്വഭാവത്തിലെ ഏറ്റവും തിളക്കമുള്ള ഇടം എന്ന് അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർ എല്ലാം സമ്മതിക്കും.
അന്തർദേശീയ സംഘടനായ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബ്, നോർത്ത് അമേരിക്കയിലെ അതിന്റെ പ്രവർത്തനങ്ങൾ പുനർജനിപ്പിക്കാൻ കൈപിടിച്ച് കൊടുത്തത് ശ്രീ . ഷാജു സാമിനെ ആയിരുന്നു. നോർത്ത് അറ്റ്ലാന്റിക് റീജിയണൽ ഡയറക്ടർ എന്ന നിലയിൽ ക്ലബ്ബിന്റെ ദേശീയ സമിതിയിൽ അംഗീകാരം നേടിയുടുക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇപ്പോൾ സംഘടനയുടെ യു . എൻ. കമ്മറ്റി അംഗമായി സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു. സമുദായ തലങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിച്ചു മികവുറ്റ സംഘാടകൻ എന്ന് പേരു നേടാൻ കഴിഞ്ഞു. അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് തന്നെ കേരളത്തിലെ രാഷ്രീയ സാമുദായിക സംഘടനകളിൽ വിവിധ നിലകളിൽ പ്രവർത്തിച്ചു, പൊതു പ്രവർത്തനം തന്റെ ജീവിത വിളി തന്നെയാണ് എന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു.
സംഘടനകളുടെ വെൺകുറ്റകുടയായ ഫൊക്കാനക്കു പുതിയ ദിശാബോധം നല്കാൻ ശ്രീ. ഷാജു സാമിന് കഴിയും. സുതാര്യമായ ചുമതല ഏല്പിക്കപ്പെടാവുന്ന വ്യക്തി, വിശ്വസിക്കാവുന്ന നിധി സൂക്ഷിപ്പുകാരൻ, സുഹൃത്തും വഴികാട്ടിയും, ഇപ്രാവശ്യത്തെ ഫൊക്കാന ട്രെഷറർ ശ്രീ. ഷാജു സാം ആകട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.
വിശ്വസിക്കാം ഈ നിധിസൂക്ഷിപ്പുകാനെ,എല്ലാ അളവിലും , ആത്മാർഥതയോടും കൂടെ.
By: കോരസൺ
Comments