You are Here : Home / USA News

അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോൾ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, May 31, 2017 12:19 hrs UTC

മനോഹർ തോമസ്

 

 

Chaim Potok തൻ്റെ നോവലായ "ഇൻ ദി ബിഗിനിങ് " ൽ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് " എല്ലാ തുടക്കങ്ങളും പ്രശ്ന സങ്കിർണങ്ങളാണ് ' ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ,ആ വാക്കുകൾ എല്ലാ അർത്ഥത്തിലും ശരിയുമാണ് . അവനുപേക്ഷിച്ചു പോരുന്ന സ്നേഹവായ്പുകൾ വ്യക്തി ബന്ധങ്ങൾ ,കാലാവസ്ഥ ,ഭക്ഷണരീതി ,വേഷവിധാനങ്ങൾ , കലാസാംസ്കാരിക തലങ്ങൾ , എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിൻറെ കൊടുമുടിയിൽ കയറ്റി നിർത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക മാർഗം മുമ്പില്ലാത്ത സാമ്പത്തിക നേട്ടങ്ങൾ മാത്രമാണ് . അപ്പോൾ മുതൽ അവൻ ചോദിച്ചു തുടങ്ങുന്നു " എങ്ങനെ എങ്കിലും കുറച്ചു പണം ഉണ്ടാക്കിയ ശേഷം മടങ്ങി പോകണം .

 

 

നാട്ടിൽ തിരികെ ചെന്ന് ഒരു കുട്ടി മുതലാളിയായി ജീവിക്കണം " അമേരിക്കൻ മലയാളിയുടെ ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു . തിരിച്ചു പോകാനുള്ള അവസ്ഥ എത്തുമ്പോൾ കുട്ടികളുടെ പഠിപ്പും ,ജോലിയുടെ വൈതരണികളും ,നാടിനു വന്ന മാറ്റവും വിലയിരുത്തുമ്പോൾ ഇനിയൊരു മടക്കയാത്ര വേണമോ ? എന്ന അവസ്ഥ ! ഇവിടെ സ്വന്തം ജീവിതത്തിലെ ഒരേട് ഓർമിച്ചുപോവുകയാണ് Duane Reade ൽ മാനേജരായി പണിയെടുക്കുന്ന കാലം .ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 42 പേരെ മേയ്‌ക്കേണ്ട ഉത്തരവാദിത്തം പലരും പറയുന്ന ഇംഗ്ലീഷ് , സ്ലാങ്ങിൻറെ വ്യസ്തത കാരണം എനിക്ക് മനസിലാകുന്നില്ല .

 

 

എന്റേത്‌ മറിച്ചും . " ബെൻ " എന്ന് പേരുള്ള ഒരു കറുത്ത വംശജനായിരുന്നു ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകാനും ,മറ്റു കാര്യങ്ങൾക്കും അംഗരക്ഷകൻ .ഒരിക്കൽ അയാൾ പറഞ്ഞു "സമയം കിട്ടുമ്പോൾ എനിക്ക് ചിലതു പറയാനുണ്ട് " .വൈകുന്നേരം സ്ഥിരമായി പോകാറുള്ള ഒരു ബാറിലേക്ക് അയാളെ ക്ഷണിച്ചു . ബെൻ പറഞ്ഞു തുടങ്ങി :- " നിങ്ങൾ കറുത്തവർഗക്കാരായ കീഴ്‌ജീവനക്കാരോട് പരുഷമായി സംസാരിക്കരുത് , കാരണം ഞാനൊഴികെ ,ബാക്കി 17 പേരും തോക്കു കൊണ്ടുനടക്കുന്നവരാണ് . പിന്നെ അവനെ കാണുമ്പോൾ ഒന്ന് തെളിഞ്ഞു ചിരിച്ചിട്ട് വിഷ് ചെയ്തേക്കണം . പാവം! അവനവിടെ ഉടഞ്ഞു പോകും ." നിങ്ങൾ ഇന്ത്യക്കാർ " ഇന്നലെകളുടെ ശവപ്പറമ്പിൽ നിന്നുകൊണ്ട് നാളെയെ സ്വപ്നം കാണുന്നവരാണ് .ഇവിടെ വിജയിക്കണമെങ്കിൽ ,അമേരിക്കക്കാരനെ പോലെ ചിന്തിക്കണം ,അവനെ പോലെ ശ്വസിക്കണം .ഇന്നിൽ ജീവിക്കാൻ പഠിക്കണം. " എട്ടു വിവാഹം കഴിച്ചു ,അതിൽ പതിനെട്ടു മക്കളുള്ള ,ബെൻ ,സ്വന്തം വീട്ടിൽ ഒറ്റക്കാണ് താമസം .വിദ്യാഭാസം തീരെ ഇല്ലാത്ത ആ കറുത്ത വയസ്സൻറെ ഫിലോസഫിയാണ് ഓർമവന്നത് .

 

 

" അമേരിക്കക്കാരനെ പോലെ ശ്വസിക്കുക " ഈ ജന്മത്തിലെങ്കിലും ,കൊണ്ടുവന്ന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ ,ഭാരതീയനായി ഈ മണ്ണിൽ ജീവിക്കാനിഷ്ടമെന്നു രാജു തോമസ് പറഞ്ഞു . ഭൂമിയിലെ അലിഖിത നിയമം ആണല്ലോ " ചിലതു നേടുമ്പോൾ മറ്റു ചിലതു നഷ്ടപ്പെടും " എന്ന യാഥാർത്യം, ജോസ് ചെരിപുറം വ്യക്തമാക്കി .ഗയാനക്കാർക്കു സംഭവിച്ചത് അദ്ദേഹം ഓർമിപ്പിച്ചു . ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു തോട്ടങ്ങളിൽ പണിയെടുപ്പിക്കാനായി ,കുറെ കപ്പലുകൾ നിറയെ കുടുംബങ്ങളെ ഗയാനയിൽ എത്തിച്ചു . ഇന്ത്യ വളരെ അകലെ ആയതുകൊണ്ടും , കത്തിടപാടുകൾ അന്നത്തെ കാലത്തു വളരെ ബുദ്ധിമുട്ടായിരുന്നതുകൊണ്ടും ബന്ധങ്ങൾ അറ്റുപോയി .ഇപ്പോൾ മുത്തശ്ശിയും മുത്തച്ഛനും കൊടുത്ത കുറെ ഓർമകളും ,പേരിന്റെ പുറകിൽ തുങ്ങി നിൽക്കുന്ന " surname " മാത്രം ബാക്കി .

 

 

 

 

സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിൽ " വഞ്ചി തിരുനക്കരയിൽ നിന്ന് വിടുകയും ചെയ്തു ,കൊല്ലത്തോട്ട് എത്തിയുമില്ല ' എന്ന അവസ്ഥ . ജേക്കബ് പറഞ്ഞതിൽ ഒരു നർമം ഒളിഞ്ഞിരിക്കുന്നു "ശ്വസിക്കാം പക്ഷെ ഒരു ബ്ലോക്ക് ഉണ്ടെന്നു മാത്രം " ഒന്നാം തലമുറയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും സങ്കിർണമാണ് .രണ്ടാം തലമുറ മതം പോലും നിരാകരിക്കുന്നു .മാത്രമല്ല അമേരിക്കൻ സംസ്കാരം പോലും മാറ്റത്തിനു അധിനമായിക്കൊണ്ടിരിക്കുന്നു .ഉദാഹരണത്തിന് ഇന്ത്യൻ ഭക്ഷണം ,അമേരിക്കൻ ഭക്ഷണ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു . വ്യതിയാനങ്ങൾ , മതത്തിലും ,സമൂഹത്തിലും സംസ്കാരത്തിലും എല്ലാം ഉണ്ടാകുന്നുണ്ട് .അത് കാലത്തിനു വിട്ടുകൊടുത്തു മാറി നിൽക്കുക എന്ന അഭിപ്രായമാണ് ജെ . മാത്യുവിനു ഉള്ളത് . മൂക്കിന് മുമ്പിലുള്ള വായു ശ്വസിക്കുക . സമചിത്തതയോടെ വ്യതിയാനങ്ങൾ നോക്കിക്കാണാൻ കഴിയണം .ഇന്നത്തെ ചുറ്റുപാടിൽ മതവും സാഹിത്യവും രാഷ്ട്രിയവും എല്ലാം തികഞ്ഞ ബിസിനസ്സാണ് .ഇവിടെ നിന്നിറങ്ങുന്ന നോവലുകളിൽ ആ ചിത്രം വ്യക്തമാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.