ഹൂസ്റ്റൺ ∙ കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രോപൊലീത്തയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണെന്നു സഭ സെക്രട്ടറി കെ.ജി ജോസഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നും സന്ദർശകരോട് തിരുമേനിയുടെ സ്വതസിദ്ധമായ ഭാഷയിൽ സംഭാഷണം നടത്തുന്നതായും ദിവസവും സഭയിലെ ഇതര ബിഷപ്പുമാരും പട്ടക്കാരും ആശുപത്രിയിൽ എത്തി പ്രാർഥിക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ ക്രിസോസ്റ്റം തിരുമേനി സംതൃപ്തി അറിയിച്ചതായും മെച്ചപ്പെട്ട ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളേജിൽ പോകേണ്ടതില്ലെന്നും തിരുമേനി പറഞ്ഞതായും സെക്രട്ടറി അറിയിച്ചു. എല്ലാവരുടെയും പ്രാർഥന ആവശ്യപെട്ടിട്ടുണ്ട്.
ഹൂസ്റ്റണിൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫ്രൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായെ വിവരങ്ങൾ യഥാസമയം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളിൽ ഖേദമുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ മൂലം കഴിഞ്ഞ ജൂൺ മുപ്പതിനാണ് ക്രിസോസ്റ്റം തിരുമേനിയെ പതിവായി ചികിത്സിക്കുന്ന കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments