You are Here : Home / USA News

ഗൃഹാതുരത്വമുണര്‍ത്തി മഞ്ച് ക്രിസ്തുമസ് - പുതുവത്സരാഘോഷം

Text Size  

Story Dated: Monday, January 30, 2017 01:12 hrs UTC

ഫ്രാന്‍സിസ് തടത്തില്‍

 

ന്യൂജേഴ്‌സി: അവതരണത്തിന്റെ ലാളിത്യംകൊണ്ടും പങ്കാളിത്തത്തിന്റെ ഔന്നിത്യംകൊണ്ടും മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികള്‍ വിസ്മയകരമായി. ജനുവരി ആറിന് ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിലുള്ള നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാളില്‍ നടന്ന ക്രിസ്തുമസ് - പുതുവത്സരാഘോഷരാത്രി പുതുമയുള്ള കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു. രാത്രി ഏഴിന് സോഷ്യലൈസേഷനോടെ ആരംഭിച്ച പരിപാടിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്. തികച്ചും ലളിതമായിരുന്ന ആഘോഷപരിപാടികളില്‍ മഞ്ച് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത - നൃത്ത്യ പരിപാടികളും ക്രിസ്മസ് കരോള്‍ പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. കൂടാതെ മഞ്ച് നേതാക്കളായ ജയിംസ് ജോയി, റാജു ജോയി, ജോസ് ജോയി സഹോദരങ്ങള്‍ അവതരിപ്പിച്ച പഴയകാല മലയാള ഗാനങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അവിസ്മരണീയ നിമിഷങ്ങളായി മാറി.

 

 

യേശുദാസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച ത്രിച്ചോര്‍ എന്ന സിനിമയിലെ ഗൊരു തേരാ പ്യാര്‍ ബഡാ... എന്ന ഗാനാലാപനത്തില്‍നിന്ന് കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും ഗാനങ്ങളും ഗസലുകളും ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷ രാത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അനുജന്മാരായ രാജുവും ജോയിയും കേരളത്തനിമയാര്‍ന്ന വയലാര്‍ ഗാനങ്ങള്‍ പ്രത്യേകിച്ച്, കേരളം കേരളം എന്നു തുടങ്ങുന്ന ഗാനത്തില്‍നിന്നാരംഭിച്ച് ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സെന്‍സേഷന്‍ പാട്ടായ ഞാനും എന്റെ ആളും നാല്പതു പേരും കൂടി പൂമരം കൊണ്ട് കപ്പലുണ്ടാക്കി.... എന്ന ഗാനം സമ്പൂര്‍ണ കുടുംബം ആലപിച്ചപ്പോള്‍ സദസ് ഇളകിമറിഞ്ഞു. ഉദ്ഘാടന മാമാങ്കമോ പ്രസംഗങ്ങളോ ഇല്ലാതെ വളരെ വ്യത്യസ്തമായി മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മഞ്ചിന്റെ നെടുംതൂണായി എപ്പോഴും നിലകൊള്ളുന്ന അഭ്യൂദയ കാംക്ഷികളെ ഇടവേളകളില്‍ സജിമോന്‍ വളരെ ലളിതവും സരസവുമായി പരിചയപ്പെടുത്തി. ഇതിനിടെ മഞ്ച് കുടുംബാംഗങ്ങളുടെ അതുല്യ പ്രതിഭകളായ കുഞ്ഞു കുട്ടികള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ - ബോളിവുഡ് നൃത്തങ്ങള്‍, ക്രിസ്തുമസ് വയലിന്‍ കണ്‍സേര്‍ട്ട്, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ ഏറെ ശ്രദ്ധേയമായി. ഭംഗിയായി സാരി ഉടുത്തൊരുങ്ങി പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അത് നേരേ തിരിച്ചായാലോ?

 

 

അംഗവിരിവുകള്‍ക്കൊപ്പം തിരമാലകള്‍പോലെ സാരി അലുക്കുകള്‍ നാഭിയില്‍ തിരുകി മുന്താണികൊണ്ട് തലമറച്ച് റാമ്പിലൂടെ കാറ്റ്‌വാക്ക് നടത്തി സ്ത്രീകളെ വിസ്മയിപ്പിച്ച ഭര്‍ത്താക്കന്മാര്‍ അക്ഷരാര്‍ഥത്തില്‍ തരുണീമണികളായി മാറുകയായിരുന്നു. അവരെ സാരി ഉടുക്കാന്‍ സഹായിച്ചതാകട്ടെ അവരുടെ ഭാര്യമാരും. പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നിമിഷ ചിന്തയില്‍ ഉരുത്തിരിഞ്ഞ ഈ മത്സരത്തില്‍ സാരിപ്പട്ടം നേടിയത് മഞ്ചിന്റെ വനിതാ ഫോറം കണ്‍വീനര്‍ മരിയാ തോട്ടുകടവിലിന്റെ ഭര്‍ത്താവ് തോമസ് തോട്ടുകടവില്‍. തീര്‍ന്നില്ല... ഭര്‍ത്താക്കന്മാരുടെ മികവ്. കാല്‍ നൂറ്റാണ്ട് മുമ്പ് വരെ വിവാഹം കഴിച്ചവരും ഒരു ദശാബ്ദത്തിനിടെ വിവാഹം കഴിച്ചവരുമായവര്‍ എങ്ങനെയായിരിക്കും അവരുടെ ഭാര്യമാരെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാകുക? എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൈക്കിള്‍ വടക്കത്തലയ്ക്കല്‍ തന്റെ ഭാര്യ ടീസയെ പ്രൊപ്പോസ് ചെയ്ത് പുനഃരാവിഷ്കരിച്ചപ്പോല്‍ ഏവരും അത്ഭുത സ്തബ്ധരായി. വൈവാഹികജീവിതത്തില്‍ സ്‌നേഹത്തിന്റെ സ്ഥാനം എന്തെന്ന്് അര്‍ഥവത്താക്കുന്ന വാക്കുകളായിരുന്നു അവിടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരമൊരാശയം വളരെ നിമിഷാര്‍ധ നേരത്തു കൊണ്ടുവന്നപ്പോള്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇങ്ങനെയൊരു വൈകാരിക നിമിഷം സംഭവിക്കുമെന്ന്.

 

 

മൈക്കിള്‍ വടക്കേത്തലയ്ക്കല്‍ - ട്രീസ ദമ്പതികളുടെ പ്രൊപ്പോസ് ആവിഷ്കരണം വിവാഹിതരായ എല്ലാ കാഴ്ചക്കാരുടെയും കണ്ണുകളെ ഈറനണിയിക്കുകയും ഗൃഹാതുരത്വ സ്മരണകളിലേക്ക് മടങ്ങാന്‍ ഇടയാക്കുകയും ചെയ്തു. ഐറിന്‍ എലിസബത്ത് തടത്തില്‍, ആന്‍ മരിയ സംഘം, ആഷ്‌ലി ഷിജിമോന്‍ മാത്യു- ഈവ സജിമോന്‍, എവിന്‍ സജിമോന്‍, ജോയല്‍ മനോജ് തുടങ്ങിയവര്‍ ബോളിവുഡ് നൃത്തം ചുവടുകള്‍ വച്ചപ്പോള്‍ സദസ് താളലയമേളത്തില്‍ ലയിച്ചു. അലക്‌സ് ഷിജിമോന്‍ മാത്യു - ജിസ്മി ലിന്റോ, ജോയാന്ന മനോജ് എന്നീ കുരുന്നുകള്‍ ചേര്‍ന്ന് ആലപിച്ച ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രിയുടെ മധുരമായ ഓര്‍മകള്‍ പ്രവാസികള്‍ക്ക് അനുഭവവേദ്യമായി. ഡോ. സുജ ജോസ്, കള്‍ച്ചറല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഷൈനി രാജു എന്നിവര്‍ എം.സി മാരായിരുന്നു. മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതവും ട്രഷറര്‍ പിന്റോ ചാക്കോ കണ്ണമ്പള്ളി നന്ദിയും പറഞ്ഞു. മഞ്ച് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി ന്യൂജേഴ്‌സി: ഇക്കഴിഞ്ഞ ജനുവരി ആറിന് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് - പുതുവത്സര ആഘോഷരാത്രിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയ വീട്ടമ്മമാര്‍ക്ക് 'നഷ്ടമായത്' അവര്‍ ഏറ്റവും ഇഷ്ടപ്പെട്ട സാരികള്‍! അണിഞ്ഞൊരുങ്ങാന്‍ ഡ്രസിംഗ് ടേബിള്‍ തുറന്ന പലരും സാരികള്‍ ഒന്നൊന്നായി മാറിമറിച്ച് ഉടുക്കാനുള്ള സാരികള്‍ സെലക്ട് ചെയ്തു. അപ്പോഴാണ് അവര്‍ ഓര്‍ക്കുന്നത് ഇന്നത്തെ പരിപാടിയുടെ പ്രധാന ലക്ഷ്യംതന്നെ പാവങ്ങള്‍ക്കുവേണ്ടിയുള്ള വസ്ത്രസമാഹരണമാണല്ലോ എന്ന്. പിന്നെ അമാന്തിച്ചില്ല. അവര്‍ക്കിഷ്ടപ്പെട്ട മികച്ച സാരികളില്‍ ഒന്നും രണ്ടും എണ്ണ നന്നായി പൊതിഞ്ഞുവച്ചു. തങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് വലിയ ലാഭമായിത്തന്നെ തിരിച്ചു ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ. ഉടുത്തൊരുങ്ങിവന്ന സ്ത്രീകളില്‍ പലരുടെയും ശ്രദ്ധ മറ്റുള്ളവര്‍ ധരിച്ചിരുന്ന സാരികളിലായിരുന്നില്ല. അവര്‍ സംഭാവന നല്‍കിയ സാരികളിലായിരുന്നു. പൊതുപരിപാടിയില്‍വച്ച് നല്‍കുന്നതാണ്. ഒട്ടും മോശമാവാന്‍ പാടില്ലല്ലോ. അതേതായാലും നന്നായി. പാവപ്പെട്ടയാളുകള്‍ക്ക് സംഭാവന നല്‍കാന്‍ ലഭിച്ചത് ഒന്നിനൊന്ന് മികച്ച സാരികളും പാന്റുകളും ഷര്‍ട്ടുകളും കുഞ്ഞുടുപ്പുകളും. ഇത്തരമൊരു ചടങ്ങില്‍ വച്ചുതന്നെ "ഡ്രസ് ഡ്രൈവ്" നടത്തുകയെന്ന ചാരിറ്റി കണ്‍വീനര്‍ മനോജ് വാട്ടപ്പള്ളിയുടെ തീരുമാനം ഒട്ടും പിഴച്ചില്ല.

 

 

കൂടാതെ പരിപാടിയുടെ അന്ന് പത്രവാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നല്ല വസ്ത്രങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. യാദൃശ്ചികമായിട്ടാണെങ്കിലും സാരി ഉടുത്തുള്ള ആണുങ്ങളുടെ മത്സരം നടത്താന്‍ ഓരോ മത്സരാര്‍ഥിക്കും നല്‍കിയത് ഇത്തരത്തില്‍ ലഭിച്ച മനോഹര സാരികളില്‍നിന്നു തെരഞ്ഞെടുത്തവയായിരുന്നു. ഓരോരുത്തര്‍ സാരിയുടുത്ത് റാമ്പില്‍ കയറി വന്നപ്പോള്‍ സദസില്‍നിന്ന് അടക്കംപറിച്ചില്‍ കേള്‍ക്കാമായിരുന്നു "നോക്കെടീ, അതെന്റെ സാരിയാ". ഇത്ര അഭിമാനപൂര്‍വം തന്റേതെന്ന് പറയണമെങ്കില്‍ സാരിയുടെ മേന്മ അത്ര നല്ലതെന്നുവേണ്ടേ കരുതാന്‍. ഏതായാലും മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ ആശയം കലക്കി. ചാരിറ്റി ഡ്രൈവ് പരിപാടിയുടെ മാറ്റുകൂടുകയും ചെയ്തു. പാവപ്പെട്ട രോഗികള്‍ക്ക് മികച്ച വസ്ത്രവും ലഭിച്ചു. ഉചിതമായ വേദിയില്‍വച്ച് ലഭിച്ച വസ്ത്രങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് മനോജ് വാട്ടപ്പള്ളി അറിയിച്ചു.

 

 

 

മറ്റ് സംഘടനകള്‍ക്ക് വിരുദ്ധമായി മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുകൊണ്ടുതന്നെ എപ്പോഴും വ്യത്യസ്തമാണ്. അധികം ചെലവില്ലാത്ത പരിപാടികള്‍ സംഘടിപ്പിക്കുക, അങ്ങനെ മിച്ചം വരുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാംഗങ്ങള്‍ക്കും കൂടുതല്‍ പ്രയോജനകരമാകും വിധം ഉപയോഗപ്പെടുത്തുക. ഇതാണ് മഞ്ചിന്റെ പ്രധാന ലക്ഷ്യം മഞ്ചിന്റെ പ്രസിഡന്റ് സജിമോന്‍ ആന്റണി വ്യക്തമാക്കി. ഏതാനും വര്‍ഷം മുന്‍പുമാത്രം ആരംഭിച്ച മഞ്ച് ഇന്ന് ന്യൂ ജേഴ്‌സിയിലെ സാമൂഹ്യ - സാംസ്കാരിക - സന്നദ്ധ പ്രവര്‍ത്തന മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ഏതൊരു സംഘടനയെയും കെട്ടിപ്പടുത്തുയര്‍ത്തുക ഏറെ ചെലവേറിയ കാര്യമാണ്. എന്നാല്‍ അത്ര ഭീമമായ ചെലവ് വന്നില്ലെങ്കിലും മഞ്ചിന്റെ പ്രവര്‍ത്തനത്തിന് നല്ല ചെലവും കടവും വന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വ കടങ്ങളില്‍നിന്നും മുക്തി നേടാന്‍ കഴിഞ്ഞുവെന്നത് അഭിമാനമുഹൂര്‍ത്തമായി കാണുന്നുവെന്നും സജിമോന്‍ ആന്റണി പറഞ്ഞു. കൂടാതെ ഫൊക്കാന സംസ്ഥാന ട്രഷറര്‍ ഉള്‍പ്പെടെ രണ്ടുപേരെ നാഷണല്‍ കമ്മിറ്റി പ്രതിനിധികളായി അയയ്ക്കാന്‍ കഴിഞ്ഞുവന്നതും ചാരിതാര്‍ഥ്യം നല്‍കുന്നു. - സജിമോന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.