ഖത്തറിൽ യുഎസ് സൈനിക വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്നും ട്രംപ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്നാണ് യുഎസ് പ്രസിഡൻ്റ് അവകാശപ്പെടുന്നത്.
എന്നാൽ ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം ഇറാൻ നിഷേധിച്ചു. തങ്ങൾ വെടിനിർത്തലിന് ഇല്ലെന്ന് സർക്കാർ അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രംപിൻ്റെ പ്രഖ്യാപനം തെറ്റാണെന്നാണ് ഇറാൻ്റെ വിശദീകരണം. യുഎസ് ശ്രമിക്കുന്നത് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നാണ് ഇറാൻ്റെ ആരോപണം. എന്നാൽ ട്രംപിൻ്റെ പ്രഖ്യാപനത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാത്രിയോടെയാണ് അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയത്. വ്യോമതാവളത്തിലേക്ക് വന്ന മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്നും ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നു. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണ്. നടപടി സഹോദരതുല്യമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും ഇറാൻ അറിയിച്ചിരുന്നു.
യുഎസിനുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു. സംഘർഷത്തിന് തുടക്കമിട്ടത് ഇറാനല്ലെന്നാണ് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ അവകാശവാദം. ഒരു ആക്രമണത്തിനും ഇറാൻ വഴങ്ങില്ലെന്നും ഖമേനി അറിയിച്ചു.പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലാണ്. ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങൾ അടക്കം 11 വിമാനങ്ങളാണ് പിൻവലിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഗൾഫിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. അതേസമയം, വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു.