ഇന്ത്യയിലെ നമ്പർ വണ്‍ കാർ നിർമാതാക്കള്‍ മാത്രമല്ല വില്‍പ്പനാനന്തര സേവനങ്ങളിലും തങ്ങളാണ് മുന്നിലെന്ന് തെളിയിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഈ ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കള്‍ ലക്ഷക്കണക്കിന് വാഹനങ്ങളാണ് പ്രതിമാസം ഇന്ത്യക്ക് അകത്തും പുറത്തും വില്‍ക്കുന്നത്. മാരുതിയുടെ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ വിപുലമായ സർവീസ് ശൃംഖലയാണ്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍, മാരുതിയുടെ ഈ വിപുലമായ സർവീസ് നെറ്റ്‌വർക്കിന്റെ മികവ് എടുത്തുകാട്ടുന്നതാണ്. 24.5 ലക്ഷത്തിലധികം വാഹനങ്ങള്‍ക്കാണ് ഒരു മാസത്തിനുള്ളില്‍ കമ്പനി വില്‍പ്പനാന്തര സേവനങ്ങള്‍ നല്‍കിയിരിക്കുന്നത്. അതായത് പ്രതിനിമിഷം 140 വാഹനങ്ങള്‍. 2025 മെയ് മാസത്തിലാണ് കമ്പനി ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. സൗജന്യ സർവീസ്, പണമടച്ചുള്ള സർവീസ്, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്താകമാനം 5,400 സർവീസ് പോയിന്റുകളാണ് മാരുതിക്കുള്ളത്.
കമ്പനി വാഗ്ദാനം ചെയ്യുന്ന സേവന മികവ് നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 35,000-ത്തിലധികം സർവീസ് ജീവനക്കാരുടെയും ഡീലർമാരുടെയും അക്ഷീണ പരിശ്രമത്തിന്റെയും കമ്പനിയുടെ സേവന ശൃംഖലയുടെ മികവിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.
“ഞങ്ങളുടെ കമ്പനിയുടെ സർവീസ് നെറ്റ്‌വർക്കിന്റെ മികവും വ്യാപ്തിയും എടുത്തുകാട്ടുന്ന നേട്ടമാണിത്. രാജ്യത്തുടനീളം ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്ന ഞങ്ങളുടെ ടീമിന്റെയും ഡീലർമാരുടെയും കഠിനാധ്വാനത്തിന്റെ തെളിവുമാണിത്,” ഹിസാഷി ടകേച്ചി പറഞ്ഞു.
ഉപഭോക്താവിന് മുന്‍ഗണന നല്‍കുന്നതിന് ഒപ്പം സാങ്കേതികമായ നവീകരണത്തിലും ശ്രദ്ധനല്‍കുന്നതാണ് മാരുതി സുസുക്കിയുടെ സേവന തന്ത്രം. പരമ്പരാഗത വർക്ക്‌ഷോപ്പുകൾ മുതൽ മൊബൈൽ വാനുകൾ, ഓൺ-റോഡ് ക്വിക്ക് റെസ്‌പോൺസ് ടീമുകൾ (QRT) എന്നിങ്ങനെ എല്ലാത്തരം സർവീസ് ഫോർമാറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ഈ ഫോർമാറ്റുകൾ വിലപ്പെട്ടതാണെന്ന് ഒന്നിലധികം തവണ മാരുതി തെളിയിച്ചിട്ടുമുണ്ട്. തടസമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് മാരുതി പറയുന്നത്.
ഉപഭോക്താക്കളെ സഹായിക്കുന്നതിനും സർവീസ് എക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനും എഐ ചാറ്റ് ബോട്ടുകളും വോയിസ് ബോട്ടുകളും മാരുതി അവതരിപ്പിച്ചിരുന്നു. 2030-31 സാമ്പത്തിക വർഷത്തോടെ സർവീസ് ടച്ച്‌പോയിന്റുകളുടെ എണ്ണം 8,000 ആയി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ആദ്യ ഇലക്ട്രിക് വാഹനം (ഇവി) ഉടൻ പുറത്തിറക്കാനാണ് മാരുതി പദ്ധതിയിടുന്നത്. ഇവി വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി 1,000-ലധികം നഗരങ്ങളിലായി 1,500 ഇലക്ട്രിക്-റെഡി സർവീസ് വർക്ക്‌ഷോപ്പുകളും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ഉപകരണങ്ങളുമാകും ഈ സർവീസ് കേന്ദ്രങ്ങില്‍ സജ്ജീകരിക്കുക.