ലഹരി സിനിമമേഖലകളിൽ വലിയ വിപത്തായി നിലക്കൊള്ളുന്നുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇത് തന്നെ വീടുകളിലും ഉണ്ട്. ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല കൃതികൾ, സിനിമ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്.
അങ്ങനെയൊരു നല്ല സിനിമകളും കൃതികളും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. ലഹരി സിനിമയിൽ മാത്രം ഉള്ളൂ എന്ന് ചിലർ വിശ്വസിക്കുന്നു. എല്ലാവരും ഒരുമിച്ചു നിന്നാലെ ഈ യുദ്ധം വിജയിക്കാൻ ആകൂവെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതികരിച്ച ടൊവിനോ രംഗത്തെത്തിയിരുന്നു. ഈ എടുത്തിരിക്കുന്നത് മികച്ച തീരുമാനമാണെന്നും, ഉറപ്പായും അംഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു.
ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോഗിക്കരുതെന്നും ടൊവിനോ കുട്ടിച്ചേർത്തു. സത്യവാങ്മൂലം സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു നടന്‍റെ പ്രതികരണം.അതേസമയം സിനിമകളുടെ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്.
നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.