ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിതീഷ് കുമാറിന്റെ വലിയ നീക്കം. സംസ്ഥാനത്തെ സർക്കാർ തസ്തികകളില്‍ വനിതകള്‍ക്കുള്ള 35 ശതമാനം സംവരണം ബിഹാറില്‍ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായിചുരുക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുന്‍പ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ത്രീകള്‍ക്കും ഈ സംവരണാവകാശം ലഭിച്ചിരുന്നു. 2016 ജൂലൈയില്‍ നിതീഷ് കുമാർ തന്നെ നേതൃത്വം കൊടുത്ത സർക്കാരാണ് സ്ത്രീകള്‍ക്ക് സർക്കാർ ജോലികളില്‍ 35 ശതമാനം സംവരണം അവതരിപ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി സംവരണം പരിഷ്കരിക്കാനാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.
സംസ്ഥാന സർക്കാരിൻ്റെ എല്ലാ തസ്തികകളിലും സംവരണം ബാധകമായിരിക്കും. ബിഹാറിൽ സ്ഥിരതാമസമാക്കിയവരാണ് സംവരണ പരിധിയില്‍ വരിക. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും യൂത്ത് കമ്മീഷന്‍ രൂപവല്‍ക്കരിക്കാനും ബിഹാർ സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് യൂത്ത് കമ്മീഷന്‍ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരുന്നു.
കഴിഞ്ഞമാസം, സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 400 രൂപയില്‍ നിന്ന് 1,100 രൂപയായാണ് പെന്‍ഷന്‍ തുക വർധിപ്പിച്ചത്. ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച നിരക്കിൽ പെൻഷൻ ലഭിക്കുമെന്നും നീതീഷ് കുമാർ എക്സിലൂടെ അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിതീഷ് കുമാറിന്റെ വമ്പൻ പ്രഖ്യാപനങ്ങള്‍ എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍, പുരുഷന്മാർ മഹാഗത്ബന്ധന് വോട്ടുചെയ്യുമെന്നും സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍കുമെന്നുമാണ് മെയ് മാസം സംസ്ഥാനത്ത് നടന്ന പ്രീ പോള്‍ സർവേയിലെ കണ്ടെത്തല്‍. ഇങ്ക്ഇൻസൈറ്റ് പുറത്തിറക്കിയ അഭിപ്രായ വോട്ടെടുപ്പിൽ, വനിതകളിൽ ബഹുഭൂരിപക്ഷവും ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാറിനെയാണ്. അതേസമയം, യുവാക്കളുടെ പരിഗണനയിലുള്ളത് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവാണെന്നും അഭിപ്രായ സർവേ പറയുന്നു. ഈ സർവേയ്ക്ക് പിന്നാലെയാണ് സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനങ്ങള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.