അര്‍ജന്റീന താരം ലയണല്‍ മെസി ഉള്‍പ്പെടെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജഴ്‌സി ലമിന്‍ യമാലിന് നല്‍കി ബാഴ്സലോണ. ആറ് വര്‍ഷത്തേക്കുള്ള പുതിയ കരാര്‍ ഒപ്പിട്ടതിനൊപ്പമാണ് പത്താം നമ്പര്‍ ജഴ്‌സി ക്ലബ്ബ് അധികൃതര്‍ യമാലിന് കൈമാറിയത്. മുത്തശ്ശിക്കൊപ്പം എത്തിയാണ് യമാല്‍ കരാര്‍ ഒപ്പിട്ടതും, ജഴ്‌സി വാങ്ങിയതും. യമാലിന്റെ 18-ാം പിറന്നാള്‍ ദിനമായ ഞായറാഴ്ചയായിരുന്നു കരാര്‍ ഒപ്പിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ബാഴ്‌സ ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചു. മൈ നമ്പര്‍, മൈ ഹിസ്റ്ററി, മൈ വേ എന്ന കുറിപ്പോടെ യമാലും പത്താം നമ്പര്‍ ജഴ്‌സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
2008 മുതല്‍ 2021ല്‍ ക്ലബ് വിടുന്നതുവരെ മെസിയാണ് പത്താം നമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നത്. മെസിക്കു മുന്‍പ് റൊണാള്‍ഡീഞ്ഞ്യോ, റിവാള്‍ഡോ, മറഡോണ എന്നിവരാണ് പത്താം നമ്പറില്‍ കളിച്ചത്. മെസിക്കുശേഷം അന്‍സു ഫാറ്റിയായിരുന്നു പത്താം നമ്പര്‍ ജഴ്‌സിയുടെ അവകാശി. അന്‍സു ഫാറ്റി ബാഴ്‌സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയിലേക്ക് പോയതോടെ പത്താം നമ്പറിന് അവകാശികളില്ലായിരുന്നു. അങ്ങനെയാണ് കരാര്‍ പുതുക്കിയതിനു പിന്നാലെ യമാലിന് പത്താം നമ്പര്‍ ജഴ്‌സി ലഭിക്കുന്നത്. യമാലിന് 2031 വരെയാണ് സ്പാനിഷ് ക്ലബുമായി കരാര്‍.
2023ല്‍ 15-ാം വയസിലാണ് യമാല്‍ ബാഴ്‌സയില്‍ എത്തുന്നത്. തുടക്കത്തില്‍ 41-ാം ജഴ്‌സിയില്‍ കളിച്ചിരുന്ന താരം പിന്നാലെ 27-ാം നമ്പറും, കഴിഞ്ഞ സീസണില്‍ 19-ാം നമ്പര്‍ ജഴ്‌സിയുമാണ് അണിഞ്ഞത്. മെസിയും തുടക്കകാലത്ത് 19-ാം നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്. ബാഴ്‌സയ്ക്കൊപ്പം മികച്ച പ്രകടനമാണ് യമാല്‍ നടത്തിയത്. ബാഴ്‌സയ്ക്കായി 100 മത്സരങ്ങൾ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് യമാല്‍. ക്ലബ്ബിലെ ചുരുങ്ങിയ കാലത്തിനിടെ 109 മത്സരങ്ങളില്‍ നിന്നായി 25 ഗോളുകള്‍ യമാല്‍ നേടിയിട്ടുണ്ട്. രണ്ട് ലാ ലിഗ, കോപ ഡെല്‍ റെ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ ക്ലബ്ബ് നേടിയപ്പോള്‍ യമാലിന്റെ സാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു. കാറ്റലന്‍ ക്ലബ്ബിന്റെ അടുത്ത മുഖമായാണ് യമാലിനെ ഫുട്ബോള്‍ പ്രേമികള്‍ കാണുന്നത്.
2021ല്‍ സ്പെയിന്‍ അണ്ടര്‍ 15 ടീമില്‍ കളിച്ചു തുടങ്ങിയ യമാല്‍, അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ കളിച്ചാണ് സീനിയര്‍ ടീമിലെത്തുന്നത്. ദേശീയ കുപ്പായത്തില്‍ ഇതുവരെ 20 മത്സരങ്ങള്‍ കളിച്ചു. ആറ് ഗോളുകളും നേടി. 2024 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് സ്പെയിൻ കിരീടം ചൂടുമ്പോഴും യമാല്‍ ടീമിലുണ്ടായിരുന്നു. ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് യമാല്‍.