ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചും പരിസരവും ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍. ഗാസയിലെമ്പാടുമുള്ള ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് പലസ്തീനികള്‍ അഭയം തേടിയിരുന്ന ദേവാലയ വളപ്പാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പലസ്തീനിലെ സ്ഥിതി എല്ലാ ദിവസവും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ആകസ്മികമായി സംഭവിച്ച അപകടമെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇസ്രയേല്‍ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
ദേവാലയ കാവല്ക്കാരന് സാദ് സലാമെ (60), ദേവാലയ വളപ്പിലെ കത്തോലിക്കാ ചാരിറ്റി സംഘമായ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ ടെന്റില്‍ കഴിഞ്ഞിരുന്ന ഫുമയ്യ അയ്യാദ് (84), നജ്വ അബു ദൗദ് (69) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫാ. ഗബ്രിയേലെ റോമനെല്ലിയുടെ കാലിനാണ് പരിക്കേറ്റത്. പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപിച്ചു. ഗാസയില്‍ അടിയന്തരമായി വെടിനിർത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ദേവാലയം തകര്‍ക്കപ്പെട്ടതിലുള്ള നിരാശയും ഉത്കണ്ഠയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ചിനുനേരെയുണ്ടായ വഴി തെറ്റിയ ആക്രമണത്തില്‍ അഗാധമായി ഖേദിക്കുന്നതായി നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ദേവാലയം തകര്‍ക്കപ്പെട്ടതില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രയേല്‍ സേനയും വ്യക്തമാക്കി.
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഭയന്ന് ദേവാലയത്തില്‍ അഭയം പ്രാപിച്ചവര്ക്കുനേരെയുള്ള ആക്രമണത്തില്‍ തകര്‍ന്നുപോയതായി കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ പറഞ്ഞു. സാധാരണക്കാരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും ഭയാനകമായ ജീവിതാവസ്ഥയെക്കുറിച്ചുള്ള വേദനാജനകമായ ഓര്‍മപ്പെടുത്തലാണ് ഇത്. നഷ്ടപ്പെട്ട ജീവനുകളെയോര്‍ത്ത് ദുഃഖിക്കുന്നു. ജീവിതത്തിന്റെ പവിത്രതയെയും അതിനെ സംരക്ഷിക്കുന്ന ഇടങ്ങളെയും ബഹുമാനിക്കണമെന്ന് എല്ലാ കക്ഷികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു -അലിസ്റ്റര്‍ ഡട്ടണ്‍ കൂട്ടിച്ചേര്‍ത്തു.