റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ തീരുമാനത്തിനെതിരെ ഇന്ത്യ. റഷ്യയി നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കുമെന്ന യുഎസിൻ്റെ പ്രഖ്യാപനത്തിനെതിരെയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചത്.
“ഇന്ത്യയിലെ എണ്ണ സ്രോതസുകളെ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. എനിക്ക് ഇതിൽ ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങൾ കൈകാര്യം ചെയ്യും”; ഹർദീപ് സിംഗ് പുരി പറഞ്ഞു. ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനയിൽ വരുന്ന കാര്യമാണ്. ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 88 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ 40 ശതമാനം വരെ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുൻപ് ഇന്ത്യ 27 രാജ്യങ്ങളിൽ നിന്നാണ് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
എവിടെ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാലും അത് വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബ്രസീൽ, ഗയാന, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഗോള എണ്ണ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് റഷ്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധവും ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.