ഒരു മിസൈല്‍ ലോഞ്ചര്‍ തകര്‍ത്താല്‍ 50 പോയിന്റ്. മിസൈല്‍ ടാങ്കറാണെങ്കില്‍ 40 പോയിന്റ്. ഒരു സൈനികനെ വധിച്ചാല്‍ 6 പോയിന്റ്. ഇതൊരു വീഡിയോ ഗെയിം അല്ല, യുക്രെയ്ന്റെ ‘ആര്‍മി ഓഫ് ഡ്രോണ്‍സ്’ എന്ന യുദ്ധ പദ്ധതിയാണ്. കേട്ടാല്‍ മനുഷ്യത്വമില്ലാത്ത പരിപാടിയെന്ന് തോന്നാം. എന്നാല്‍ തങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയ്‌ക്കെതിരെ മൂന്ന് വര്‍ഷത്തോളം പിടിച്ചുനിന്ന യുക്രെയ്‌നിന്റെ യുദ്ധ തന്ത്രങ്ങളിലൊന്നാണിത്.
കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള പ്രസിദ്ധമായ വാര്‍ ഗെയിമുകള്‍ക്ക് സമാനമായ കില്‍ സ്ട്രീക്ക് സ്‌റ്റൈല്‍. അതാണ് യുക്രൈന്‍ പരീക്ഷിച്ചത്. കൊല്ലപ്പെടുന്ന ഓരോ റഷ്യന്‍ സൈനികനും, യുദ്ധോപകരണത്തിനും പോയിന്റുകള്‍ നിശ്ചയിക്കും. യുദ്ധ മുഖത്തെ ഓരോ സൈനിക യൂണിറ്റിനും പോയിന്റുകള്‍ ശേഖരിക്കാം. ബ്രേവ് 1 എന്ന വിദഗ്ധരുടെ ടീം, ഡ്രോണാക്രമണ തെളിവുകള്‍ കൃത്യമായി പരിശോധിച്ച്, പോയിന്റ് നല്‍കും.
തകര്‍ക്കുന്ന ഓരോ മിസൈല്‍ ലോഞ്ചറിനും 50 പോയിന്റ്, ടാങ്കറിന് 40. കേടുപാടുകള്‍ വരുത്തിയാല്‍ 20 പോയിന്റ്. വിദഗ്ധരുടെ സംഘം രഹസ്യകേന്ദ്രത്തിലിരുന്ന് ഈ ഡാറ്റ പരിശോധിക്കും. റഷ്യയുമായി താരതമ്യം ചെയ്താല്‍ പരിമിത സൈനിക വിഭവങ്ങളുള്ള യുക്രൈനിത് ഫലപ്രദ നീക്കമാണ്.
2024ന്റെ തുടക്കത്തിലാണ് ആര്‍മി ഓഫ് ഡ്രോണ്‍സ് എന്ന യുദ്ധ പദ്ധതിയിലൂടെ യുക്രെയ്ന്‍ ഇ-പോയിന്റ് പരീക്ഷിച്ച് തുടങ്ങിയത്. ആര്‍മി ഓഫ് ഡ്രോണ്‍സിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികകാര്യ വകുപ്പ് മന്ത്രി മൈഖൈലോ ഫെഡോറോവ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഒരു റഷ്യന്‍ പട്ടാളക്കാരനെ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ പോയിന്റുകള്‍, ജീവനോടെ പിടികൂടിയാല്‍ ലഭിക്കും. യുദ്ധ തടവുകാരായ ഇവരെ പിന്നീടുള്ള വിലപേശല്‍ ചര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്താനാണിത്.