അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ ആശങ്കയിലാഴ്ത്തി ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ‘ഡെഫേഡ് റെസിഗ്നേഷൻ പ്രോഗ്രാം’ (Deferred Resignation Program) വഴി ഏകദേശം 3,870 ജീവനക്കാരാണ് ഏജൻസി വിടാൻ തയ്യാറെടുക്കുന്നത്. 2025-ൽ ആരംഭിച്ച ഈ പദ്ധതി, ട്രംപ് ഭരണകൂടത്തിന് സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. കൂട്ടരാജി പ്രാബല്യത്തിൽ വരുന്നതോടെ നാസയിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾക്ക് നാസ തയ്യാറെടുക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജീവനക്കാരുടെ കൂട്ടരാജി വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇത് നാസയുടെ ഭാവി ദൗത്യങ്ങളെയും അമേരിക്കയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തെയും കാര്യമായി ബാധിക്കുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഈ ഒഴുക്ക് സുപ്രധാന പദ്ധതികൾക്ക് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്.
പ്രധാനമായും നാസയുടെ ബഹിരാകാശ ശാസ്ത്രം, മനുഷ്യ ബഹിരാകാശ യാത്ര, എഞ്ചിനീയറിംഗ് എന്നീ സുപ്രധാന മേഖലകളിലാണ് ഈ കൂട്ടരാജി കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിലൂടെ നാസയ്ക്ക് നഷ്ടമാകുന്നത്. ഉദാഹരണത്തിന് ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്ന് 607 ജീവനക്കാരെയും, മനുഷ്യ ബഹിരാകാശ യാത്രകളുടെ കേന്ദ്രമായ ജോൺസൺ സ്പേസ് സെന്ററിൽ നിന്ന് 366 പേരെയും, കെന്നഡി സ്പേസ് സെന്ററിൽ നിന്ന് 311 പേരെയും നാസയ്ക്ക് നഷ്ടമാകും.