കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) പുറത്തുവിട്ട വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.
6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിന് രാജ്യത്തെ മൂന്നാം സ്ഥാനമാണ് ഉള്ളത്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.6.79 ലക്ഷം ടണ്ണുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ് 1.49 ലക്ഷം ടണ്ണായിരുന്നു ലഭിച്ചത്.
രാജ്യത്താകെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്. 2.63 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.
2024 കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ്.കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ മത്തി വളരെ കുറവായിരുന്നു. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.