ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ കൂടാരത്തിന് നേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അഞ്ച് അൽ ജസീറ ജീവനക്കാർ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ പ്രമുഖ മാധ്യമപ്രവർത്തകനായ അനസ് അൽ-ഷെരീഫും ഉൾപ്പെടുന്നു. മാധ്യമപ്രവർത്തകരായ മുഹമ്മദ് ഖുറൈഖ്, ഇബ്രാഹിം സാഹിർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ട അൽ ജസീറ ജീവനക്കാർ.
സംഭവത്തെ ഫലസ്തീൻ, ഹമാസ്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. മാധ്യമപ്രവർത്തകരെ മനഃപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് ഫലസ്തീൻ ആരോപിച്ചു. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പ്രതീകമാണ് അൽ-ഷെരീഫ് എന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലെ മാധ്യമപ്രവർത്തകരെ ഇസ്രയേൽ മനഃപൂർവം ലക്ഷ്യമിടുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 270 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പി പി ചെറിയാൻ