ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ കോളുകൾ നിയന്ത്രിച്ച് റഷ്യ. ആപ്പുകളിലെ കോളുകൾ ഭാഗികമായി നിയന്ത്രിക്കുന്നതായി റഷ്യൻ അധികൃതർ ബുധനാഴ്ച പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നാണ് സർക്കാറിൻ്റെ മീഡിയ ആൻഡ് ഇൻ്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സറുടെ ന്യായീകരണം.
“നിയമ നിർവഹണ ഏജൻസികളുടെ റിപ്പോർട്ടനുസരിച്ച്, വിദേശ സന്ദേശവാഹകരായ ടെലിഗ്രാമും വാട്ട്‌സ്ആപ്പും വഴി പലരും റഷ്യൻ പൗരന്മാരെ കബളിപ്പിക്കാനും പണം തട്ടാനും ശ്രമിക്കുന്നുണ്ട്. അട്ടിമറിയിലും തീവ്രവാദ പ്രവർത്തനങ്ങളിലും വരെ ഉപയോഗിക്കുന്ന പ്രധാന കോളിങ് സേവനദാതാവായും ഈ ആപ്പുകൾ മാറിയിരിക്കുന്നു” റോസ്‌കോംനാഡ്‌സർ പറയുന്നു. പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന റഷ്യയുടെ അഭ്യർഥനകൾ ആപ്പ് ഉടമകൾ അവഗണിച്ചെന്നും ഇൻ്റർനെറ്റ് റെഗുലേറ്റർ ആരോപിച്ചു.
രാജ്യത്ത് ഇതിനോടകം തന്നെ വാട്‌സ്ആപ്പ്, ടെലിഗ്രാം കോളുകൾ നിരോധിച്ചതായാണ് സൂചന. വാട്‌സ്ആപ്പിലും ടെലിഗ്രാമിലും കോളുകൾ തടസ്സപ്പെട്ടതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോളുകൾ പോകുന്നില്ലെന്നും പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നില്ലെന്നും ഉപയോക്താക്കൾ പരാതിപ്പെട്ടു.
എന്നാൽ വിഷയത്തിൽ വാട്‌സ്ആപ്പോ ടെലിഗ്രാമോ പ്രതികരിച്ചിട്ടില്ല. റഷ്യൻ മീഡിയ മോണിറ്ററിംഗ് സർവീസായ ‘മീഡിയസ്കോപ്പി’ന്റെ കണക്കനുസരിച്ച് , ജൂലൈയിൽ റഷ്യയിലെ ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമായിരുന്നു വാട്‌സ്ആപ്പ്. പ്രതിമാസം 96 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.
ന്റർനെറ്റ് നിയന്ത്രണത്തിൻ്റെ ഭാഗമായി നിരവധി നടപടികൾ റഷ്യൻ അധികാരികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് നിയന്ത്രണ നിയമങ്ങൾ രൂപീകരിച്ച റഷ്യ, ഇവ പാലിക്കാത്ത വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും നിരോധിക്കുകയും ചെയ്തു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിച്ച് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ സാധ്യമാണെങ്കിലും, അവയും പലപ്പോഴും രാജ്യം തടയും. അടുത്തിടെ ഇന്റർനെറ്റ് കണക്ഷനുകൾ വ്യാപകമായി വിച്ഛേദിച്ച രാജ്യം, നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം തിരയുന്ന ഉപയോക്താക്കളെ ശിക്ഷിക്കുന്ന നിയമം പാസാക്കുകയും ചെയ്തിരുന്നു.