രാജ്യം 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി. വിവിധ വകുപ്പ് മന്ത്രിമാരാണ് ജില്ലാതല ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്.
മതത്തിന്റെയോ ജാതിയുടെ പേരിൽ ഒരു കുട്ടിയെയും മാറ്റി നിർത്താൻ പാടില്ലെന്ന് വി. ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒൻപത് വർഷമായി പിണറായി വിജയൻ സർക്കാർ രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. ഭരണഘടന സ്ഥാപനമേധാവികൾ സർക്കാരിന്റെ പ്രവർത്തനത്തെ തടയുന്നു. ഭരണസ്തംഭനം ഉണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുന്നു. ഗവർണറുടെ പദവിയെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അംബേദ്കർ പറഞ്ഞതിന് വിഭിന്നമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യ ഇന്ന് വെല്ലുവിളികൾ നേരിടുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മതനിരപേക്ഷതയാണ് സ്വാതന്ത്ര്യം നേടികൊടുത്തവർ ലക്ഷ്യം വച്ചത്. ജനാധിപത്യവും മതേതരത്വവുമാണ് സ്വപ്നം കണ്ടത്. എന്നാൽ മതരാഷ്ട്രവാദത്തിൻ്റെ ഭീഷണി ഇന്ന് നേരിടുന്നുവെന്നും പാലക്കാട് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
രാജ്യത്തിന്റെ ഭാവി സുരക്ഷിതവും സമൃദ്ധവുമാക്കാൻ നാം ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓരോ പൗരനും തുല്യ നീതിയും അവസരവും ലഭിക്കുന്ന ഭാരതം കെട്ടിപ്പടുക്കണം. വികസിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കാൻ ഇനിയും മുന്നോട്ട് പോകണം. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആലപ്പുഴ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് മന്ത്രി കെ. രാജൻ മലപ്പുറത്തെ സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ അട്ടിമറി നടത്താനും വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ആരെങ്കിലും ശ്രമിച്ചാൽ അവർ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹമാണ്. അത് ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും സ്വീകാര്യമല്ല. അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെ ഭരണഘടന വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന തരത്തിൽ വേദികളെ കയ്യടക്കാൻ ഭരണാധികാരികൾ ശ്രമിക്കുന്നു. പാർട്ടികളും ആ നിലയിലേക്ക് മാറുന്ന കാലഘട്ടമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നതിനെ പറ്റിയാണ് ഇപ്പോൾ ചർച്ച. ഈ സാഹചര്യത്തിലാണ് നമ്മൾ സ്വതന്ത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലേക്ക് നമ്മൾ കടക്കണമെന്നും മന്ത്രി പറഞ്ഞു.