ലോക ഫോട്ടോഗ്രാഫി ദിനമാണ് ഇന്ന്. ബ്രിട്ടീഷ് പരസ്യ ചിത്രകലാകാരൻ ആയിരുന്നു ഫ്രെഡ് ബർണാർഡ് പറഞ്ഞതു പോലെ ആയിരം വാക്കുകളെക്കാൾ എത്രയോ മടങ്ങ് മൂല്യമാണ് ഒറ്റ ചിത്രം സമ്മാനിക്കുക. അങ്ങനെ ജില്ലയാകും മുമ്പേ ഇടുക്കിയുടെ മലമടക്കുകളെയും കുടിയേറ്റ കർഷകരെയുമൊക്കെ ആദ്യം ഫ്രെയിമിൽ എത്തിച്ച ഒരു ഫോട്ടോഗ്രാഫറുടെ കഥയറിഞ്ഞാലോ? തലമുറയിലെ പിന്മുറക്കാർ ഫോട്ടോഗ്രാഫി തുടരുന്നുവെന്നു മാത്രമല്ല ആ ചരിത്രം ഇന്നും ചില്ലിട്ട് സൂക്ഷിക്കുകയാണ്.
വർഷങ്ങൾ മുമ്പ്, ഇടുക്കിയുടെ കുടിയേറ്റം നടക്കുന്ന കാലത്താണ് കഥ നടക്കുന്നത്. അന്ന് ഇടുക്കിയില്ല തിരുവതാംകൂർ മാത്രം. 1935 ലാണ് തൊടുപുഴ തെക്കുംഭാഗം സ്വദേശി എം.ജെ. ഫിലിപ്പ് ഭാരമുള്ള ഫീൽഡ് ക്യാമറയുമായി ഇടുക്കി ആകെ സഞ്ചരിച്ചത്. മലയോരമേഖലയ്ക്ക് ഒരു ഫോട്ടോ സ്റ്റുഡിയോ പരിചയപ്പെടുത്തി. കാടും വനവും വന്യമൃഗങ്ങളും മാത്രമല്ല മണ്ണിൽ പണിയെടുക്കുന്ന കുടിയേറ്റക്കാരുടെയും അവരുടെ ജീവിതത്തിലൂടെ കടന്നുപോയ നിമിഷങ്ങളും എം.ജെ. ഫിലിപ്പ് ഒപ്പിയെടുത്തു. ഒപ്പം പല ചരിത്ര നിമിഷങ്ങളും.
മലങ്കര എസ്റ്റേറ്റ് മാനേജർ ആയിരുന്ന ഡബ്ല്യൂ.ജെ. ജോണും സുഹൃത്തും നായാട്ടിന് ഇറങ്ങിയപ്പോൾ വഴികാട്ടിയായിരുന്ന ആദിവാസി മൂപ്പൻ കൊലുമ്പൻ കാട്ടിക്കൊടുത്ത അത്ഭുത കാഴ്ചയായിരുന്നു കുറവൻ കുറത്തി മലയ്ക്ക് ഇടയിലൂടെ കുത്തിയൊഴുകുന്ന വെള്ളം. പിന്നീട് ഇരു മലകളെയും ബന്ധിപ്പിച്ച് ഇടുക്കി ഡാം ഉണ്ടായി. നിർമാണത്തിന് മുമ്പും പിമ്പും ഉള്ള ചിത്രങ്ങൾ തന്റെ ഡാർക്ക് റൂമിലൂടെ തെളിയിച്ച് ലോകത്തെ കാട്ടിയത് എം.ജെ. ഫിലിപ്പായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലെ അത്ഭുതം.
സംസ്കാര ചടങ്ങിലെത്തിയ മുഴുവൻ ആളുകളെയും ഒറ്റ ഫ്രെയിം ആക്കിയ ചിത്രം, തൊടുപുഴയിലെ ആദ്യകാല പൊലീസ് സ്റ്റേഷൻ തുടങ്ങി ചരിത്ര മുഹൂർത്തങ്ങൾ അനവധി എം. ജെ. ഫിലിപ്പിന്റെ ഫീൽഡ് ക്യാമറയിൽ പതിഞ്ഞു. 1988 ലാണ് അദ്ദേഹം വിടവാങ്ങുന്നത്. പിന്നീട് മകൻ ജോസ് ഫിലിപിലൂടെയും അദ്ദേഹത്തിന്റെ മരണശേഷം ചെറുമകൻ നിഖിൽ ജോസിലൂടെയും ഫോട്ടോഗ്രാഫി ചരിത്രം ഇന്നും തുടരുന്നു . തലമുറകൾ കൈമാറി വന്ന ക്യാമറകളും ചിത്രങ്ങളും ലോയൽ സ്റ്റുഡിയോയിൽ ഭദ്രമാണ്. ഫോട്ടോഗ്രാഫി കമ്പമുള്ള പലരും ഇന്നും ചരിത്ര കാഴ്ചകൾ കാണാൻ ഇവിടെ എത്തുന്നു. പാരമ്പര്യം തുടരുന്നതിൽ പിൻ തലമുറയ്ക്കും അഭിമാനം .
ജർമൻ ഫീൽഡ് ക്യാമറയും അടുത്തടുത്ത തലമുറയിലെ ഫിലിം ക്യാമറകളായ സീഗൾ, റോളി ഫ്ലക്സ്, യാഷിക്ക, പെന്റാക്സ് , നിക്കോൺ, കാനോൺ തുടങ്ങിയ ക്യാമറകളും അവയിൽ ഉപയോഗിച്ചിരുന്നു ഫിലിം റോളുകളും മുതൽ ഡിജിറ്റൽ കാലഘട്ടത്തെ വരവേറ്റ ക്യാമറകളുടെ കാഴ്ചകൾ വരെ ഇവിടെയുണ്ട്. മലയാള സിനിമകളായ പാവാട, മിന്നൽ മുരളി, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകളിൽ പഴമയുള്ള സ്റ്റുഡിയോ രംഗങ്ങൾ ചിത്രീകരിച്ചതും ഇവിടെയാണ്.