യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെലൻസ്കിയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി ചർച്ച നടത്താനും ഉച്ചകോടിയിൽ തീരുമാനമായി. സമാധാന ഉടമ്പടി സാധ്യമാണോ അല്ലയോ എന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയാമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിനന്ദിച്ചു.
സമാധാനശ്രമത്തിന് ട്രംപിന് നന്ദി അറിയിച്ച സെലൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ്റെയും സഹായം ആവശ്യപ്പെട്ടു. താത്ക്കാലികമായ യുദ്ധവിരാമമല്ല, ശാശ്വതമായ സമാധാനമാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നതെന്ന് സെലൻസ്കി വ്യക്തമാക്കി. ത്രികക്ഷി സമാധാന ചർച്ചകൾക്ക് തയ്യാറെന്നും സെലൻസ്കി ട്രംപിനെ അറിയിച്ചു. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നും സെലൻസ്കി പറഞ്ഞു.
റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് മറുപടി നൽകി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നും റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചക്കിടെ പുടിനുമായി 40 മിനിറ്റോളം ട്രംപ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ആദ്യ ഘട്ടമായി പുടിനും സെലൻസ്കിയുമായുള്ള നേർക്കുനേർ ചർച്ചയ്ക്ക് വേദിയൊരുക്കും. അതിന് ശേഷം ത്രികക്ഷി ചർച്ചകൾ നടക്കുമെന്നും ട്രംപ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിനന്ദിച്ചു. അടുത്ത ചർച്ചയിൽ തന്നെ വെടിനിർത്തൽ സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞു. സമാധാന ചർച്ചകളിൽ യൂറോപ്പിനെയും ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു.
അലാസ്കയിൽ നടന്ന പുടിൻ – ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസിൽ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി-ട്രംപ് കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിച്ചിരുന്നു. ഇത്തവണ വെടിനിർത്തലിൽ തീരുമാനമായില്ലെങ്കിലും ചർച്ച ഫലപ്രദമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും സെലൻസ്കിയും പ്രതികരിച്ചു.