30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. ബില്ല് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും ഇതിൽ ഒരു തെറ്റും തോന്നുന്നില്ലെന്നുമാണ് ശശി തരൂർ ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞത്. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. ബില്ലിനെചൊല്ലി ലോക്സഭയിലുൾപ്പടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് തരൂരിൻ്റെ വ്യത്യസ്ത നിലപാട്.
ബിൽ ജെപിസിയിൽ പഠനത്തിനായി അയയ്ക്കുന്നത് നല്ല കാര്യമാണെന്ന് തരൂർ എൻഡിടിവിയോട് പറഞ്ഞു. “കമ്മിറ്റിക്കുള്ളിൽ ചർച്ച നടത്തുന്നത് ജനാധിപത്യത്തിന് നല്ലതാണെന്ന് ഞാൻ കരുതുന്നു. അതിനാൽ നമുക്ക് ആ ചർച്ച നടത്താം,” തരൂർ പറഞ്ഞു.
പുതിയ ബില്ല് അനുസരിച്ച് പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിമാരോ അറസ്റ്റിലായാൽ സ്വയം രാജിവെക്കണം, മറിച്ചാണെങ്കിൽ 31-ാം ദിവസം സ്ഥാനം നഷ്ടമാകും. ബില്ലിനെതിരെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. “നാളെ, നിങ്ങൾക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ എന്ത് കേസും ഫയൽ ചെയ്തേക്കും, കുറ്റക്കാരനാണെന്ന് തെളിയും മുൻപ് 30 ദിവസത്തേക്ക് അവരെ ചെയ്തേക്കും. ഇതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് അവസാനിപ്പിക്കുമോ? ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്” പ്രിയങ്ക ഗാന്ധി വിമർശിച്ചു.
കേന്ദ്രം മുന്നോട്ട് വെച്ച ബില്‍ പ്രകാരം, മുഖ്യമന്തിയോ പ്രധാനമന്ത്രിയോ 30 ദിവസത്തോളം ജയിലില്‍ കിടന്നാല്‍ ഒന്നുകില്‍ 31-ാം ദിവസം അവര്‍ സ്വയം സ്ഥാനം രാജിവെക്കണം. ഇനി രാജിവെച്ചില്ലെങ്കില്‍ 31-ാം ദിവസം അവര്‍ സ്ഥാനത്ത് നിന്നും നീക്കപ്പെടും. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കാണ് നിര്‍ദേശം നല്‍കേണ്ടത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി രാഷ്ട്രപതിക്കും നിര്‍ദേശം നല്‍കണം. ഡല്‍ഹിയിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ നടപടിയെടുക്കുക രാഷ്ട്രപതി തന്നെയായിരിക്കും എന്നാല്‍ ജമ്മു കശ്മീരില്‍ ലഫ്. ഗവര്‍ണര്‍ക്കായിരിക്കും പുറത്താക്കാനുള്ള അധികാരം.
ഇനി മുഖ്യമന്ത്രിമാരോ പ്രധാനമന്ത്രിമാരോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും 31-ാം ദിവസം ഇവര്‍ ഈ നിയമപ്രകാരം സ്ഥാനഭ്രഷ്ടരാകും. അതേസമയം ജയിലില്‍ നിന്നും പുറത്തുവന്നാല്‍ ആ വ്യക്തിക്ക് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിന് നിയമപരമായ തടസങ്ങള്‍ ഒന്നും തന്നെ ബില്ലില്‍ പറയുന്നില്ല. അഴിമതി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ ബില്‍ കൊണ്ടു വരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.