ഇന്ന് ആഗസ്റ്റ് 23, ദേശീയ ബഹിരാകാശ ദിനം. ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം ഉയർന്ന ദിവസത്തിന് രണ്ടാണ്ട് തികയുകയാണ്. ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 3 വിജയം കണ്ട അഭിമാന മുഹൂർത്തം.
ചരിത്രം കുറിച്ച 15 മിനിറ്റുകളായിരുന്നു അത്. ചന്ദ്രന്റെ മണ്ണിൽ ദക്ഷിണ ധ്രുവ മേഖലയിൽ ആദ്യമായി പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറിയ ദിവസം. 2023 ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. ഓഗസ്റ്റ് 23ന് വൈകുന്നേരം 6:04ന് വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ എഴുതപ്പെട്ടത് ഇന്ത്യയുടെ പുതുചരിത്രം കൂടിയാണ്.
ലാൻഡിങ്ങിന് തൊട്ടുമുൻപ് ചന്ദ്രയാൻ 2 പൊട്ടിചിതറിയത് മൂലം വിക്ഷേപണം പരാജയപ്പെട്ടു. രാജ്യത്തിന്റെ സ്വപ്നം നിറവേറാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു. യുഎസിനും, സോവിയറ്റ് യൂണിയനും, ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയുടെ ലൂണ 25 തകർന്ന വീണ അതേ ഇടത്താണ് ചന്ദ്രയാൻ 3 വിജയം കണ്ടത് . അഭിമാന നിമിഷത്തിൽ ഐഎസ്ആ ഒ കുറിച്ചത് ഇങ്ങനെയാണ്,
“പ്രിയ ഇന്ത്യ, ഞാൻ ലക്ഷ്യത്തിലെത്തി, നിങ്ങളും.”
ദേശീയ ബഹിരാകാശ ദിനത്തിൽ നേട്ടത്തിന്റെ കൊടുമുടിയിലാണ് ഐഎസ്ആർഒ. ആക്സിയം മിഷൻ അടക്കം പൂർത്തിയാക്കിയ ശുഭാൻശു ശുക്ലയുടെ നേതൃത്വത്തിൽ ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ.