നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പുതിയ പൊലീസ് കേസ്. ടിവികെ സമ്മേളനത്തിനിടെ താരത്തിനൊപ്പമുള്ള സുരക്ഷാ ചുമതലയിലുള്ള ബൗണ്‍സർമാർ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് ഒരു വളണ്ടിയർ പരാതി നൽകിയത്.
വിജയ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് മധുരയിൽ ലക്ഷങ്ങളെ സാക്ഷിയാക്കി നിർണായക രാഷ്ട്രീയ നയപ്രഖ്യാപനം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയത്.
2026 തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും ടിവികെ സഖ്യം രൂപീകരിക്കില്ല. 2026ൽ തമിഴ്നാട്ടിൽ ടിവികെ ഭരണം പിടിക്കുമെന്നും രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ (മാനാട് 2.0) ടിവികെ അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൽ സ്റ്റാലിനെയും മോദിയെയും കടന്നാക്രമിച്ച വിജയ്, രാഷ്ട്രീയ ശത്രു ഡിഎംകെയും പ്രത്യയശാസ്ത്ര ശത്രു ബിജെപിയുമാണെന്നും വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തമിഴ് ജനതയുടെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്. “താമരയിലയിൽ വെള്ളം പിടിക്കില്ല. തമിഴ് ജനത അതുപോലെയാണ്. എന്ത് വേഷം കെട്ടി വന്നാലും ബിജെപിക്ക് 2026ൽ തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാകില്ല,” വിജയ് പറഞ്ഞു.