ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോടാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഹമാസ് പ്രവർത്തകർ എവിടെയാണെങ്കിലും ആക്രമിക്കുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. ഖത്തറിനെതിരെയുള്ള ആക്രമണത്തിൽ ജാഗ്രത വേണമെന്ന് നെതന്യാഹുവിനോട് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേൽ ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിക്കുന്നത്.
അതേസമയം, മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഹമാസ് നേതാക്കൾ എവിടെയാണെങ്കിലും ആക്രമിക്കുമെന്ന ഉറച്ച നിലപാടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിക്കുന്നത്. ഇസ്രയേലി ബന്ദികളുടെ മോചനത്തിനും ഹമാസിൻ്റെ നാശത്തിനുമാണ് യുഎസ് മുൻഗണന നൽകുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നെതന്യാഹുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
ഇസ്രയേലിനെതിരെ ഒരുമിച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ചാണ് അറബ്-മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി അവസാനിച്ചത്. അന്താരാഷ്‌ട്രതലത്തിൽ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഉച്ചകോടി പാസാക്കി. ഇസ്രയേൽ ആക്രമണം ഭീരുത്വമാണെന്ന് ഖത്തർ അമീർ പറഞ്ഞു. ഖത്തർ പരമാധികാരത്തിനുമേലുള്ള കടന്നാക്രമണം അറബ് -ഇസ്ലാമിക് രാജ്യങ്ങൾക്കുമേലുള്ള ആക്രമണമായി കണക്കാക്കുന്നുവെന്ന് ഇറാഖ് നിലപാടറിയിച്ചു. മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും അറബ് ലീഗ് പ്രതികരിച്ചു. അതിനിടെ ഖത്തർ ആക്രമണം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഇന്ന് അടിയന്തര യോഗം ചേരും.