ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന് നടക്കും. രണ്ട് സ്ക്വാഡ്രണുകളിലായുള്ള 36 മിഗ് 21 ബൈസൺ വിമാനങ്ങളാണ് ഡീകമ്മീഷൻ ചെയ്യുന്നത്. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷലടക്കം പങ്കെടുക്കും. മിഗ് 21ന് പകരം തേജസ് വിമാനങ്ങൾ അടുത്ത മാർച്ചോടെ വ്യോമസേനയുടെ ഭാഗമാകും.
ഇന്ത്യക്ക് എന്തായിരുന്നു മിഗ് 21
1962ലെ ചൈനാ യുദ്ധം.. അന്നത്തെ തിരിച്ചടികൾ മറികടക്കാൻ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ക്ഷണിച്ചു വരുത്തിയതാണ് മിഗ് 21. ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിലേക്ക് 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തി. ഇന്ത്യൻ യുദ്ധതന്ത്രങ്ങളിലേക്കു സൂപ്പർസോണിക് ജറ്റിന്‍റെ കടന്നു വരവായിരുന്നു അത്. തൊട്ടുപിന്നാലെ 1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം. പാകിസ്ഥാനെ തലങ്ങും വിലങ്ങും വട്ടംകറക്കിയ ഇന്ത്യൻ വജ്രായുധമായിരുന്നു അന്ന് മിഗ് 21. അന്ന് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയായിരുന്നു. 1971ലെ യുദ്ധകാലത്ത് ഇന്ദിരാഗാന്ധി. പിന്നെ രാജീവ്, വി.പി. സിങ്, ചന്ദ്രശേഖർ, നരസിംഹ റാവു, ദേവ ഗൗഡ, വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്രമോദി വരെ. ഇക്കാലമെല്ലാം മാറ്റമില്ലാതെ ഉണ്ടായിരുന്നത് ഒരേയൊരു മിഗ് 21 ആയിരുന്നു. ആ സൂപ്പർസോണിക് അത്ഭുതമാണ് വിടവാങ്ങുന്നത്. ഒരുപാട് ഓർമകൾ ബാക്കിവച്ചാണ് എന്നേയ്ക്കുമായുള്ള ആ മടക്കം.
ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയർത്തിയ 1971. പാകിസ്ഥാനെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തെ സൃഷ്ടിച്ച ആ യുദ്ധം. അതിന്‍റെ ജീവാത്മാവും പരമാത്മാവും എന്നു വിളിക്കാവുന്ന ഒന്നുണ്ടെങ്കിൽ അതാണ് മിഗ് 21. 1971ൽ മാത്രമല്ല, 1999ലെ കാർഗിൽ. അതിനു മുൻപും ശേഷവും നടന്ന ചെറുതും വലുതുമായ അനേകം സൈനിക നീക്കങ്ങൾ. എല്ലാത്തിനും കുന്തമുനയായി ഉണ്ടായിരുന്നു ഒരേയൊരു മിഗ് 21. 1999ലെ കാർഗിൽ യുദ്ധത്തിലാണ് എല്ലാ ചീത്തപ്പേരുകളും കഴുകി കളഞ്ഞ് മിഗ് 21 ഉയിർത്തത്. ഏറ്റവും സംഘർഷ പൂർണമായ അന്തരീക്ഷത്തിൽ ഏറ്റവും മിടുക്കോടെ ചെയ്ത യുദ്ധം. അന്നത്തെ ഇന്ത്യൻ വിജയത്തിന്‍റെ നേരവകാശി.
എന്തൊക്കെ തിരിച്ചടികൾ ഉണ്ടായപ്പോഴും മിഗ് 21നെ നമ്മൾ ഉപേക്ഷിക്കുകയായിരുന്നില്ല. കൂടുതൽ മെച്ചപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു. അങ്ങനെയാണ് മിഗ് 21 ബൈസൺ നമ്മുടെ യുദ്ധകൂടാരങ്ങളിലേക്കെത്തുന്നത്. മിഗ് 21 ഏറ്റവും പഴികേട്ടത് അതിന്‍റെ അപകടങ്ങളുടെ പേരിലാണ്. 400 രേഖപ്പെടുത്തിയ അപകടങ്ങൾ തന്നെ മിഗ് 21ന്‍റെ പേരിലുണ്ട്. 170 വൈമാനികർ മിഗ് 21 പറത്തുമ്പോൾ കൊല്ലപ്പെട്ടു. ഇതുപക്ഷേ, സജീവമായ ഒരു യുദ്ധവിമാനത്തിന്‍റെ കാര്യത്തിൽ വലിയ അക്കങ്ങളല്ല എന്നാണ് പറയുന്നത്. 62 വർഷത്തിനിടെ മിഗ് 21 നടത്തിയ യുദ്ധങ്ങൾ ഓർത്താൽ തന്നെ അപകടങ്ങളുടെ കാരണവും വ്യക്തമാകും. സാധാരണ വിമാനങ്ങൾക്കു പറക്കാൻ കഴിയാത്ത ഇടങ്ങളിലേക്കായിരുന്നു മിഗ് 21 ദൗത്യങ്ങളേറെയും.
ഒന്നൊന്നായി കുറഞ്ഞുവന്ന് ഇപ്പോൾ 36 വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് ശേഷിക്കുന്നത്. ആ രണ്ടു സ്ക്വാഡ്രണും ഉള്ളത് രാജസ്ഥാനിലെ നാൽ എയർ ബേസിലാണ്. അവിടെ നിന്നാണ് ഇവ ഡീകമ്മിഷൻ ചെയ്യുന്നത്.നിങ്ങൾക്കു വിമാനങ്ങളെ വീഴ്ത്താം, ആത്മാഭിമാനത്തെ കഴിയില്ല എന്നാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്. ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയർത്തിയാണ് മിഗ് 21 പടിയിറങ്ങുന്നത്. എത്രയെത്ര വൈമാനികരാണ് 62 വർഷം നീണ്ട സേവനത്തിനിടെ മാറിമാറി നിയന്ത്രിച്ചത്. അപ്പോഴൊക്കെ കരുത്തോടെ നിന്ന മിഗ് 21 ഒടുവിൽ ഇറങ്ങുകയാണ്. ഇനി തേജസിന്‍റെ കാലമാണ്. മിഗ് ഒഴിച്ചിടുന്ന കൂടാരങ്ങളിലേക്ക് അടുത്ത മാർച്ച് മുതൽ തേജസ് പറന്നിറങ്ങും.