കർണാടകയിൽ വീട്ടുജോലിക്കാർക്ക് മിനിമം വേതനവും നിശ്ചിത ജോലി സമയവും നടപ്പിലാക്കൻ ഒരുങ്ങി സംസ്ഥന സർക്കാർ. തൊഴിലുടമകളും വീട്ടുജോലിക്കാരും തമ്മിലുള്ള രേഖാമൂലമുള്ള കരാറുകൾ നിർബന്ധമാക്കുന്ന തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
രേഖാമൂലമുള്ള കരാറില്ലാതെ ഒരു വീട്ടുജോലിക്കാരനോ ഏജൻസിക്കോ ഒരു വീട്ടുജോലിക്കാരനെ നിയമിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യ ലക്ഷ്യം. അതിൻ്റെ പ്രാഥമിക കരട് ഇപ്പോൾ പരിഗണനയിലാണ്.വേതനം, ജോലി സമയം, അവധി, മറ്റ് അവകാശങ്ങൾ എന്നിവയെക്കുറിച്ചും നിയമത്തിൽ ഉൾപ്പെടുത്തും.
നിർദ്ദിഷ്ട നിയമ പ്രകാരം, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ, സേവന ദാതാക്കൾ എന്നിവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമകളോ ഏജൻസികളോ നിരക്ഷരരോ ആയ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പുതുക്കുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകൾക്കോ സേവന ദാതാക്കൾക്കോ മിനിമം വേതനത്തിൽ കുറവ് നൽകുന്നതോ മറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നതോ കുറ്റം കണ്ടെത്തിയാൽ ആറ് മാസം വരെ തടവും 20,000 മുതൽ 50,000 രൂപ വരെ പിഴയും ലഭിക്കുമെന്ന് കരട് ബിൽ പറയുന്നു.
കരട് ബിൽ പ്രകാരം,ഓരോ തൊഴിലാളിക്കും ന്യായമായ വേതനം, ന്യായമായ ജോലി സമയം, വിശ്രമ കാലയളവ്, ശമ്പളത്തോടുകൂടിയ അവധി, പ്രസവ-പിതൃത്വ ആനുകൂല്യങ്ങൾ, എന്നിവയ്ക്ക് അർഹതയുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതികൾ, പരാതി പരിഹാരം, നൈപുണ്യ വികസന പരിപാടികൾ എന്നിവയ്ക്കും അവർ അർഹരാണ് എന്നും ഹിന്ദു റിപ്പോർട്ട് ചെയ്തു.
മൂന്ന് വർഷം കഴിഞ്ഞാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അവ പുതുക്കണം. തൊഴിൽ, തൊഴിലുടമ, സ്ഥലം എന്നിവയിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ 30 ദിവസത്തിനുള്ളിൽ തൊഴിലാളികൾ അധികാരികളെ അറിയിക്കണം. തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് തൊഴിലുടമകളും ഏജൻസികളും രജിസ്റ്റർ ചെയ്യണം, രജിസ്റ്റർ ചെയ്യാത്തവരെ നിരോധിച്ചിരിക്കുന്നുവെന്ന് ഗാർഹിക തൊഴിലാളികളുടെ ബില്ലിൻ്റെ കരട് പറയുന്നു.
കരട് ബിൽ പ്രകാരം, കർണാടക സംസ്ഥാന ഗാർഹിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ, ക്ഷേമ ബോർഡുമായി കൂടിയാലോചിച്ച് സർക്കാർ ജോലി സാഹചര്യങ്ങൾ നിയന്ത്രിക്കും. പ്രവൃത്തി സമയം ആഴ്ചയിൽ 48 മണിക്കൂറായി പരിമിതപ്പെടുത്തുമെന്നും, ആഴ്ചയിൽ ഒരു മുഴുവൻ ദിവസത്തെ അവധിയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണ പകുതി ദിവസമോ നൽകുമെന്നും കരടിൽ പറയുന്നു.