ശബരിമല സ്വർണപ്പാളി വിവാദം ശക്തമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അടിയന്തര യോഗം ഇന്ന്. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിൽ അന്തിമ തീരുമാനമെടുക്കും. സ്വർണപ്പാളി വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത് തന്നെ സമ്മതിച്ചതാണ്. ഇതിനിടെയാണ് ഇന്ന് അടിയന്ത ബോർഡ് യോഗം ചേരുന്നത്.
2019 മുതൽ 2025 വരെയുള്ള മുഴുവൻ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പറ്റുമെങ്കിൽ പൊലീസിനും പരാതി നൽകാനാണ് ആലോചന. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ 1998ൽ തന്നെ സ്വർണം പൊതിഞ്ഞിട്ടുണ്ടാകാനാണ് സാധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം മുൻ ഇൻസ്പെക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
98ന് മുമ്പ് വരെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണമോ, ചെമ്പോ പൂശിയിരുന്നില്ല. ചെമ്പ് പൂശുന്നത് സ്വർണം പതിപ്പിക്കാനായാണെന്നും സി ആർ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. മാത്രമല്ല സ്വർണപാളികൾ ശബരിമലയ്ക്ക് പുറത്തേക്ക് കൊണ്ടു പോകാനിടയായതിലെ വീഴ്ചയെയും സി ആർ രാധാകൃഷ്ണൻ വിമർശിച്ചു. ഹൈക്കോടതി ഉത്തരവ് ബോർഡിനെ അറിയിക്കാത്ത നിയമ വിഭാഗത്തിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
വിവാദങ്ങൾക്കിടെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖവും ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരത്തെത്തിയ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിൻ്റെ തീരുമാനം.