കോട്ടയത്തെ ഗവ. ഫിസിയോതെറാപ്പി കോളേജ് പ്രവർത്തനം അവതാളത്തിൽ. കോളേജിൽ മതിയായ അധ്യാപകരില്ലെന്നും കോഴ്സ് നടത്താൻ അഞ്ച് അധ്യാപകർ വേണമെന്നാണ് ചട്ടം. എന്നാൽ മെഡിക്കൽ കോളജിലെ സയന്റിഫിക് അസിസ്റ്റൻ്റുമാരെ വെച്ചാണ് കോളേജ് നിലവിൽ പ്രവർത്തിക്കുന്നത്.
2024ൽ കോഴ്സ് തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപകരെ നിയമിക്കാമെന്ന സത്യവാങ്മൂലം നൽകി അഫിലിയേഷൻ നേടിയെങ്കിലും നാളിതുവരെ നിയമനം നടത്തിയിട്ടില്ല.ഈ സാഹചര്യത്തിൽ പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് കൗൺസിൽ രജിസ്ട്രേഷൻ ലഭിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ഒരു ഫിസിയോ തെറാപ്പി കോഴ്സ് നടത്താൻ ആദ്യവർഷം അഞ്ചും രണ്ടാം വർഷം ഏഴും അധ്യാപകർ വേണമെന്നാണ് ചട്ടം. എന്നാൽ കോട്ടയത്തെ ഈ സർക്കാർ ഫിസിയോ തെറാപ്പി കോളേജിൽ കോഴ്സ് തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും അധ്യാപകരില്ല. അധ്യാപകർക്ക് ഫിസിയോ തെറാപ്പിയിൽ പിജിയും മതിയായ പരിചയവും വേണമെന്ന ചട്ടം നിലനിൽക്കെ സയന്റിഫിക് അസിസ്റ്റന്റുമാരെ മാത്രം വെച്ചാണ് കോഴ്സ് നടത്തുന്നത്. ഇവരെ അധ്യാപകരാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിയമസഭാ രേഖയുമുണ്ട്.
കോളേജിന് അഫിലിയേഷൻ ലഭിക്കണമെങ്കിൽ മതിയായ അധ്യാപകർ വേണമെന്നും ചട്ടമുണ്ട്.എന്നിട്ടും ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ്റെ സത്യവാങ്മൂലം ഒന്നുകൊണ്ട് മാത്രമാണ് കോട്ടയത്തെ ഫിസിയോതെറാപ്പി കോളജിന് അഫിലിയേഷൻ ലഭിച്ചത്. എന്നാൽ 2024ൽ ആദ്യ ബാച്ച് തുടങ്ങുന്നതിന് മുന്പ് അധ്യാപകനിയമനം പൂർത്തിയാക്കുമെന്നാണ് ഈ സത്യവാങ്മൂലത്തിൽ പറയുന്നത്. അതേസമയം, രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനനടപടികൾ തുടങ്ങിയിട്ടും അധ്യാപകരെ മാത്രം നിയമിച്ചിട്ടില്ല.
ഫിസിയോതെറാപ്പി സയൻ്റിഫിക് അസിസ്റ്റന്റുമാർക്ക് നൽകിയിരിക്കുന്ന അധിക അധ്യാപന ചുമതല രോഗികളെ സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ അധ്യാപകനിയമനം വേഗത്തിൽ പൂർത്തിയാക്കി, രോഗികളുടെ ആരോഗ്യവും വിദ്യാർഥികളുടെ ഭാവിയും സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചില്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ വരെ കർശന നടപടി സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് ഒരു സർക്കാർ സ്ഥാപനത്തിൻ്റെ വീഴ്ച കണ്ടില്ലെന്ന് നടിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.