രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
ചർച്ചയിലെ ആദ്യഘട്ടം വിജയമെന്ന് ഡൊണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ ഇസ്രയേൽ സേന പിന്മാറ്റവും ബന്ദിമോചനവും ഉടൻ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ആദ്യഘട്ട കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചത്.
മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിനും, ഈജിപ്തിനും തുർക്കിക്കും നന്ദിയെന്നും ട്രംപ് അറിയിച്ചു. അതേസമയം, എല്ലാ ബന്ദികളെയും തിരികെ കൊണ്ടു വരുമെന്നും ഇസ്രയേലിൻ്റെ നയതന്ത്ര വിജയവും ദേശീയവും ധാർമികവുമായ വിജയവുമാണ് ഇതെന്നും ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപിന് നെതന്യാഹു നന്ദിയും അറിയിച്ചു. ഇസ്രയേലിന് ഒരു മഹത്തായ ദിനം എന്ന് കരാറിനെ വിശേഷിപ്പിക്കുകയും നെതന്യാഹുവിൻ്റെ ഗവൺമെൻ്റ് യോഗം വിളിച്ച് അംഗീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സമാധാന ചർച്ചയിൽ ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം എന്നതുൾപ്പെടെ ആറ് ഉപാധികൾ ഹമാസ് മുന്നോട്ട് വച്ചിരുന്നു. സ്ഥിരമായ വെടി നിർത്തൽ, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയായിരുന്നു മറ്റ് ഉപാധികൾ. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ് അറിയിക്കുന്നത്.