യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ച് ഇസ്രയേല്‍. ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഓണർ’ ആണ് ട്രംപിന് സമ്മാനിക്കുക. ഗാസ സമാധാന കരാറിന് ഇടനിലക്കാരനായതിനും, ഇസ്രയേലിന് നല്‍കുന്ന ദീര്‍ഘകാല പിന്തുണയും കണക്കിലെടുത്താണ് ബഹുമതിയെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസമാകും ബഹുമതി സമ്മാനിക്കുക.
ഗാസയില്‍ യുദ്ധം അവസാനിക്കാനും, ബന്ദികളുടെ മോചനത്തിനും കാരണമായ സമാധാന കരാര്‍ സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനുള്ള അംഗീകാരമെന്നോണം, ഈ ബഹുമതിക്ക് ട്രംപ് അര്‍ഹനാണെന്ന് പ്രസ്താവന പറയുന്നു. ഇസ്രയേലിനുള്ള ഉറച്ചതും അചഞ്ചലവുമായ പിന്തുണ, ഇസ്രയേലിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും നല്‍കുന്ന അതുല്യമായ സംഭാവന, സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലത്തിലേക്ക് മേഖലയെ ഒന്നാകെ നയിക്കാനുള്ള പ്രതിബദ്ധത എന്നിവയും അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
“പ്രസിഡന്റ് ട്രംപിന്റെ പൈതൃകം ഇസ്രയേല്‍ രാഷ്ട്രവും ജൂത ജനതയും തലമുറകളോളം ഓര്‍ക്കും. ഇസ്രയേലിന് അദ്ദേഹം നല്‍കുന്ന പിന്തുണ, മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള അബ്രഹാം കരാര്‍, ഇസ്രയേല്‍ ബന്ദികളെ തിരികെ വീട്ടിലെത്തിക്കുകയും നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത ചരിത്രപ്രധാന കരാറുകള്‍, ഇറാന്റെ ആണവ പദ്ധതിക്കെതിരായ നിര്‍ണായക ആക്രമണം… എന്നിങ്ങനെ ട്രംപിന്റെ ശബ്ദം എല്ലായ്പ്പോഴും ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും, സമാധാനത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ഉറച്ച പ്രതിബദ്ധതയുടേതുമായിരുന്നു. അക്ഷീണമായ പ്രയത്നത്തിലൂടെ ട്രംപ് നമ്മുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് തിരികെയെത്താന്‍ സഹായിക്കുക മാത്രമല്ല, സുരക്ഷ, സഹകരണം, സമാധാനപരമായ ഭാവിയെക്കുറിച്ചുള്ള ശരിയായ പ്രതീക്ഷ എന്നിവയില്‍ കെട്ടിപ്പടുക്കുന്ന മിഡില്‍ ഈസ്റ്റിന്റെ പുതിയ യുഗത്തിന് അടിത്തറ ഇടുകയുമായിരുന്നു” – ഹെര്‍സോഗ് പ്രസ്താവനയില്‍ പറഞ്ഞു.
എട്ടോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിനും, സമാധാന പദ്ധതികള്‍ നടപ്പാക്കിയതിനും സമാധാന നൊബേലിന് അര്‍ഹനാണെന്ന് ട്രംപ് പലകുറി പറഞ്ഞിരുന്നു. എന്നാല്‍, നൊബേല്‍ പുരസ്കാരത്തിന് ട്രംപിനെ പരിഗണിച്ചില്ല. പിന്നാലെയാണ് ഇസ്രയേല്‍ പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം. രാജ്യമെന്ന നിലയില്‍ ഇസ്രയേലിനോ, മനുഷ്യരാശിക്കോ അതുല്യ സംഭാവനകള്‍ നല്‍കിയ ആളുകള്‍ക്കാണ് ബഹുമതി നല്‍കുക. 2012ല്‍ ഷിമോണ്‍ പെരേസിന്റെ കാലം മുതലാണ് ബഹുമതി നല്‍കിത്തുടങ്ങിയത്. ഹെന്‍റി കിസിഞ്ജര്‍, ബരാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ആഞ്ജെല മെര്‍ക്കല്‍, ജോ ബൈഡന്‍ എന്നിങ്ങനെ നേതാക്കള്‍ക്ക് ബഹുമതി സമ്മാനിച്ചിട്ടുണ്ട്.