തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 റാലികളിൽ പങ്കെടുക്കും. 20 മണ്ഡലങ്ങൾക്ക് ഒരു റാലി എന്ന രീതിയിലാണ് ക്രമീകരണം. മോദി പങ്കെടുക്കുന്ന റാലിയും പ്രസംഗവും ഗ്രാമപ്രദേശങ്ങളിൽ എൽഇഡി സ്ക്രീൻ വാനുകൾ വെച്ച് ലൈവ് സ്ട്രീം ചെയ്യും. യുപിയിൽ വിജയിച്ച രീതിയാണ് എൽഇഡി വാൾ ക്യാമ്പയിനുകൾ. വിവിധ സിനിമ-സാംസ്കാരിക മുഖങ്ങളും എൻഡിഎ റാലികളിലുണ്ടാകും.
2020 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 12 റാലികളാണ് മോദി പങ്കെടുത്തത്. ബിജെപിക്ക് സ്വന്തം മുഖമില്ലാത്ത ബിഹാറിൽ മോദിയുടേയും അമിത് ഷായുടേയും റാലികളാണ് ഇത്തവണത്തെ ബിഹാർ ഹൈലൈറ്റ്.
ഒബിസി മേഖലകളിലാണ് കൂടുതലും മോദിയുടെ റാലികൾ. പ്രധാനമന്ത്രിയുടെ പരിപാടിയും പ്രസംഗവും ഗ്രാമീണ മേഖലയിൽ എൽഇഡി സ്ക്രീനുള്ള വാനുകൾ വഴി പ്രദർശിപ്പിക്കും. യുപി തെരഞ്ഞെടുപ്പിൽ വിജയിച്ച ക്യാമ്പയിനാണിത്. നവംബർ 6,11 തീയതികളായി 122 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
30-32 റാലികളിൽ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പങ്കെടുക്കും. ഏഴ് മണ്ഡലങ്ങളിൽ ഒരു റാലി എന്നതാണ് പ്ലാൻ. രാജ്‌പുത്, ബ്രാഹ്മിൺ വിഭാഗങ്ങളുടെ മേഖലകളിൽ ഫോക്കസ് ചെയ്ത് 25 റാലികളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അമിത് ഷായും പങ്കെടുക്കും. യോഗി ആദിത്യനാഥും ജെ.പി. നദ്ദയും റാലികൾക്കെത്തും ഒപ്പം സിനിമ-സാംസ്കാരിക മേഖലകളിലുള്ളവരുമുണ്ടാകും.
ഉത്തരേന്ത്യയിലെ പോപ്പുലർ ഫോക് സിങ്ങർ മൈഥിലി ഠാക്കൂർ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. യൂട്യുബിൽ നാല് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള മൈഥിലി നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ വൻ ആരാധക വൃന്ദമുള്ള ഗായികയാണ്. മിഥിലയുടെ പുത്രി എന്നറിയപ്പെടുന്ന ഇവർ ധർഭംഗയിലെ അലിനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ മിശ്രിലാൽ യാദവ് ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാക്കസമുദായ വിരുദ്ധ പാർട്ടിയെന്നായിരുന്നു മിശ്രിലാലിന്റെ ആരോപണം. സ്വന്തം മണ്ഡലമായ മധുബനിയിലെ ബേനിപട്ടിൽ മത്സരിക്കാൻ മൈഥിലി താത്പര്യം പ്രകടിപ്പിച്ചെങ്കിലും സിറ്റിങ് എംഎൽഎ നാരായൺ ഝാ പട്ടികയിലുണ്ട്.
ബിജെപിയുടെ പുറത്തുവിട്ട 71 അംഗ ആദ്യ പട്ടിക പ്രകാരം 13 മന്ത്രിമാരും ഒൻപത് സ്ത്രീകളും മത്സരിക്കാനുണ്ട്. ഒബിസി വിഭാഗക്കാരായ 17 പേരും 11 ഇബിസി, ആറ് എസ് സി സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. 11 ഭൂമിഹാറുകളും ഏഴ് ബ്രാഹ്മണരും 15 രാജ്‌പുത് വിഭാഗക്കാരും പട്ടികയിലുണ്ട്.