സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, നാളെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറുമെന്നും പ്രവചനമുണ്ട്. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുന്നതായരിക്കും.