ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആണ് നേരിട്ട് എത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കും. പോറ്റിയുടെ വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മൊഴിയും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.
2019ൽ സ്വർണപ്പാളികൾ സ്വീകരിച്ച അനന്തസുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാളുടെ അറസ്റ്റിലേക്ക് പോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടാതെ നാഗേഷ്, ആർ. രമേശ്, കൽപേഷ് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഗൂഢാലോചനയുടെ കേന്ദ്രം എന്ന് സംശയിക്കുന്ന മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും അന്വേഷണസംഘത്തിനുണ്ട്.