മമ്മൂട്ടിയും മുരളിയും അശോകനും മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് ‘അമരം’. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളില്‍ ഒന്നാണ് ‘അമര’ത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത് 4കെ ദൃശ്യ മികവിലാണ്. നവംബർ ഏഴിന് ‘അമരം’ തിയേറ്ററുകളിൽ എത്തും.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ‘അമരം’. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം. ‘ചെമ്മീനി’ന് ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണ് ‘അമരം’. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രമാണ് ‘അമരം’. വിഖ്യാത ഛായാഗ്രഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം.
കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു . ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമിക്കാവുന്ന ഈ ക്ലാസിക് ചിത്രത്തിന്റെ നിർമാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറില്‍ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും ‘അമരം’ എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം.
കടൽ തിരകൾ പോലെ വെൺനുര നിറയുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ‘അമരം’ എന്ന ഭരതൻ ചിത്രത്തെ കാലാതിവർത്തിയാക്കുന്നു. രവീന്ദ്ര സംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും ‘അമരം’ കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണർത്തും. ‘അമരം’ ഗാനങ്ങളിലെ വരികളിൽ നിറഞ്ഞു തുളുമ്പുന്ന പിതൃവാത്സ്യവും വികാര നൗകയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനുഗ്രഹീത കാവ്യഭാവനയുടെ സർഗസംഭാവനകളാണ്. ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് ഫിയോക് ആണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്.പി ആർ ഓ മഞ്ജു ഗോപിനാഥ്.



