ഐസിസി വനിത ലോകകപ്പ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ വിജയിച്ചത് ജമെീമ റോഡ്രിഗസിന്റെ കരുത്തിലാണ്. താന്‍ സെഞ്ചുറി അടിക്കാന്‍ വേണ്ടിയല്ല, സ്വന്തം രാജ്യം വിജയിക്കുന്നത് കാണാനാണ് മത്സരത്തിനിറങ്ങിയതെന്ന് പറയുകയാണ് ജെമീമ
തന്റെ അച്ഛനും അമ്മയും എന്നെ ഒരുപാട് പിന്തുണച്ചു. അരുന്ധതി റെഡ്ഡിക്ക് മുന്നില്‍ എല്ലാ ദിവസവും താന്‍ ചെന്ന് കരഞ്ഞിട്ടുണ്ട്. ‘മുന്നില്‍ വരരുത്, ഞാന്‍ ചിലപ്പോള്‍ കരഞ്ഞു പോകുമെന്ന് അവളോട് ഇടയ്ക്ക് പറയുമായിരുന്നു. പക്ഷെ അവളെന്നും വന്ന് എന്നെ അന്വേഷിക്കും. സ്മൃതി നെറ്റ്‌സില്‍ എന്നും എനിക്ക് ഒപ്പം നിന്നു. അവള്‍ അധികമൊന്നും പറയില്ല. പക്ഷെ അവളുടെ സാന്നിധ്യം തന്നെ വലുതായിരുന്നു. രാധാ യാദവ് എന്നെ എന്നും ശ്രദ്ധിച്ചു പോന്നു. ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയതില്‍ തന്നെ ഞാന്‍ അനുഗ്രഹീതയാണ്,’ ജെമീമ പറഞ്ഞു. ഇവരെയൊക്കെ തനിക്ക് തന്റെ കുടുംബമെന്ന് വിളിക്കാം. ചിലപ്പോഴൊക്കെ സഹായം ചോദിക്കുന്നതില്‍ കുഴപ്പമില്ലെന്നും ജെമീമ പറഞ്ഞു.
സെമി ഫൈനല്‍സില്‍ ആരാണ് എതിരാളികള്‍ എന്നത് മാത്രമല്ല, എങ്ങനെ അതിനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. എതിരാളികള്‍ ആരായിരുന്നാലും നമ്മള്‍ ഇങ്ങനെ തന്നെ പ്രതികരിച്ചേനെ എന്നും ജെമീമ പറഞ്ഞു.
‘ടീമായല്ല ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ക്ക് ആ നിമിഷം ആയിരുന്നു വേണ്ടത്. ആ നിമിഷം ആയിരുന്നു വിജയിക്കേണ്ടത്. അതേ പാഷനും എല്ലാ ആഗ്രഹങ്ങളോടെയും ഇന്ത്യ വിജയിച്ച് കാണാനാണ് കളിച്ചത്. എനിക്ക് എന്തെങ്കിലും ഒരു പോയിന്റ് സ്വന്തമായി നേടിയെടുക്കുക എന്നതായിരുന്നില്ല ആഗ്രഹം. എനിക്ക് ഇന്ത്യ ജയിക്കുന്നുവെന്ന് ഉറപ്പുവരുത്തണമായിരുന്നു,’ ജെമീമ പറഞ്ഞു.
ജെമീമയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ച്വറിയും അടക്കം വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യയുടേത്. 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം. 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 5 റണ്‍സുമായി വിജയത്തില്‍ ജെമീമക്ക് കൂട്ടായി. ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സ് നേടി. റിച്ച ഘോഷ് ഇന്ത്യക്കു വേണ്ടി 16 പന്തില്‍ 26 റണ്‍സ് നേടി.
നല്ല നിലയില്‍ തന്നെയായിരുന്നു ഇന്ത്യ ആദ്യം മുതല്‍ ബാറ്റ് ചെയ്തത്. രണ്ടാം ഓവറില്‍ ഷഫാലി വര്‍മ (10) പുറത്തായപ്പോള്‍ ആരാധകര്‍ ഒന്ന് പതറി. പിന്നാലെ ജമീമയും സ്മൃതി മാന്ദനയും ചേര്‍ന്ന് റണ്‍സ് കൂട്ടി. പവര്‍ പ്ലേയില്‍ കിം ഗാരത്തിന്റെ പന്തില്‍ സ്മൃതി മന്ദാന (24) പുറത്തായപ്പോള്‍ വീണ്ടും നിരാശ. പക്ഷെ, അപ്പോഴും ഒരറ്റത്ത് ജെമീമ ഹിമാലയം കണക്കേ നില്‍ക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യക്കു മുന്നില്‍ പടുത്തുയര്‍ത്തിയത്. 338 റണ്‍സ്. ഇന്ത്യന്‍ പടയാളികള്‍ക്ക് അത് നേടാന്‍ കഴിയില്ലെന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് തന്നെ പലരും കരുതിക്കാണും. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. ആ റെക്കോര്‍ഡാണ് ഒമ്പത് ബോള്‍ അവശേഷിക്കേ ഇന്ത്യ മറികടന്ന് പുതിയ ചരിത്രമെഴുതിയത്.

 
                                    