സിപിഐഎം നേതാവ് ഇ.പി. ജയരാജൻ്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. കണ്ണൂരിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണെൻ്റ ജീവിതം’ എന്ന പേരിലാണ് ഇ.പി. ജയരാജൻ ആത്മകഥ എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
നാട്ടിലാകെ പാറി നടന്ന ചെങ്കൊടിയുടെ പാതയിൽ ആവേശത്തോടെ അണിനിരന്ന ഒരു ഒൻപതാം ക്ലാസുകാരൻ. ആ ഒൻപതാം ക്ലാസുകാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവഴിയിലെ അനിഷേധ്യ നേതാവായ ചരിത്രം. ആ ചരിത്രവും അതിനോട് ചേർന്ന അനുഭവങ്ങളുമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. “ഇതാണെന്റെ ജീവിതം” എന്ന പേരിൽ ഇ.പി. ആത്മകഥ എഴുതുമ്പോൾ അതൊരു സമര കാലത്തിന്റെ അടയാളപ്പെടുത്തലാകുമെന്നതിലും തർക്കമില്ല.
ഇ.പിയുടെതെന്ന പേരിൽ നേരത്തെ പ്രചരിച്ച ആത്മകഥാ ഭാഗങ്ങളുണ്ടാക്കിയ വിവാദം ചെറുതല്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദത്തേക്കുറിച്ചും ഇ.പിയുടെ തുറന്നെഴുത്ത് എന്ന പേരിൽ ആത്മകഥയുടെ ഭാഗങ്ങൾ പ്രചരിച്ചിരുന്നു. ഇത് പിന്നീട് ഡിസി ബുക്സും ഇ.പിയും തമ്മിലുള്ള നിയമ പോരാട്ടത്തിലും പുതിയ പ്രസാധകരായ മാതൃഭൂമി ബുക്സിലുമെത്തി.
ഇ.പിയുടെ ആത്മകഥ പുറത്തുവരുമ്പോൾ അതിലെന്താകും എന്നത് കൗതുകം തന്നെയാണ്. വെടിയുണ്ടകളെയും ബോംബുകളെയും അതിജീവിച്ച സമര ജീവിതത്തിനപ്പുറം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം, മന്ത്രി സ്ഥാനത്ത് നിന്നുള്ള മാറ്റം, ഇടക്കാലത്ത് പാർട്ടിയോട് അകന്നെന്ന് തോന്നിപ്പിച്ചത്, തുടർച്ചയായ വിവാദങ്ങൾ എന്നിവയൊക്കെ ഇ.പി. പരാമർശിച്ചിട്ടുണ്ടോ എന്നത് ശ്രദ്ധേയമാണ്.



